സ്റ്റേ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കും: മന്ത്രി
തൃശൂർ: താലൂക്കിലെ ആറ് വില്ലേജുകളിലെ 1966 മുതലുള്ള സ്റ്റേ പട്ടയ പ്രശ്‌നങ്ങൾക്ക് പരിഹാരമൊരുക്കുകയാണ് അദാലത്തിലൂടെയെന്ന് മന്ത്രി കെ.രാജൻ. പീച്ചിയിൽ തൃശൂർ താലൂക്ക് സ്റ്റേ പട്ടയ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരുടെ ഒപ്പം നിൽക്കുന്ന സർക്കാരാണിത്. ഭൂമിയുടെ രേഖ കെെയിൽ ഉണ്ടായിട്ടും നമ്മടേതല്ലാത്ത കാരണങ്ങളാൽ നികുതിയടയ്ക്കാൻ പറ്റാത്തവർക്ക് അവസരം ഒരുക്കുകയാണ് ഈ അദാലത്തിലൂടെ. ചുരുങ്ങിയ കാലത്തിനുള്ളിൽ 2400ഓളം പട്ടയം വിതരണം ചെയ്യാൻ സാധിച്ചിട്ടുണ്ട്. കാലതാമസം ഇല്ലാതെ നിയമഭേദഗതി വരുത്തിയും സ്വന്തമായി ഭൂമിയുടെ രേഖ നൽകുകയുമാണ് സർക്കാർ ഈ കാലയളവിൽ ചെയ്തതെന്നും മന്ത്രി പറഞ്ഞു.
കളക്ടർ അർജുൻ പാണ്ഡ്യൻ അദ്ധ്യക്ഷനായി. ലാൻഡ് റവന്യൂ കമ്മീഷണർ കെ.ജീവൻ ബാബു, സബ് കളക്ടർ അഖിൽ വി.മേനോൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ.അനിത, സനിൽ വാണിയംപാറ, ഡെപ്യൂട്ടി കളക്ടർ എൽ.ആർ.ജ്യോതി, തൃശൂർ താലൂക്ക് തഹസിൽദാർ ടി.ജയശ്രീ, തഹസിൽദാർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.