വിതുരയിലെ മാലിന്യപ്രശ്നത്തിന് പരിഹാരമാകുന്നു
വിതുര: വിതുര പഞ്ചായത്തിൽ വർദ്ധിച്ചു വരുന്ന മാലിന്യ നിക്ഷേപത്തിന് പരിഹാരം കാണുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു അറിയിച്ചു.റോഡരികിൽ വൻതോതിൽ മാലിന്യം വലിച്ചെറിഞ്ഞിട്ട് നടപടികളില്ലെന്നും മാലിന്യം കുന്നുകൂടി മിക്കമേഖലകളും ദുർഗന്ധപൂരിതമാണെന്നും, പൊൻമുടി സംസ്ഥാനപാതയുടെ മിക്ക ഭാഗത്തും മാലിന്യം നിക്ഷേപിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ടതോടെ പഞ്ചായത്ത് പ്രസിഡന്റും ആരോഗ്യവകുപ്പും മാലിന്യനിക്ഷേപപ്രദേശങ്ങളിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കർശന നടപടികൾ സ്വീകരിക്കും
മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടുവാനും മാലിന്യ നിർമ്മാർജനം നടത്താനും തീരുമാനമായി. കൂടുതൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടുന്ന മേഖലകൾ കേന്ദ്രീകരിച്ച് സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കും. രാത്രികാലങ്ങളിൽ ചാക്കുകളിലും, പ്ലാസ്റ്റിക് കവറുകളിലും നിറച്ചാണ് മാലിന്യം കൊണ്ടിടുന്നത്.
നഗരമേഖലയിലെ മാലിന്യങ്ങളും നിക്ഷേപിക്കുന്നു
വിതുര-മേമല റോഡിൽ മൈലാടിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ, വൻതോതിൽ മാലിന്യം നിക്ഷേപിച്ചിരുന്നു. നഗരപ്രദേശത്തിൽ നിന്നാണ് രാത്രിസമയങ്ങളിൽ കൂടുതൽ മാലിന്യങ്ങൾ ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് എത്തുന്നതെന്നും കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.അറവുമാലിന്യങ്ങൾ ഉൾപ്പെടെ പാതയോരങ്ങളിൽ ചിതറിക്കിടക്കുന്നത് ജനജീവിതത്തെ ദുസ്സഹമാക്കുകയാണ്.