സ്ഥിരീകരിച്ച് പ്രസാധകരും നരവനെയും:വിവാദ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല

Wednesday 11 February 2026 1:22 AM IST

ന്യൂഡൽഹി: പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോരിനിടയാക്കിയ,​ കരസേനാ മുൻ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം 'ഫോർ സ്റ്റാർസ് ഒഫ് ഡെസ്റ്റിനി" പുറത്തിറങ്ങിയിട്ടില്ലെന്ന് പ്രസാധകരായ പെൻഗ്വിൻ. നരവനെയും ഇക്കാര്യം സ്ഥിരീകരിച്ചു. ഡൽഹി പൊലീസ് ഗൂഢാലോചനയ്ക്ക് കേസെടുത്തിട്ടുണ്ട്.

ഇന്ത്യയിലേക്കുള്ള ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം വിവരിക്കുന്നതാണ് വിവാദ പുസ്തകം. തന്ത്രപ്രധാന വിവരങ്ങളുള്ളതിനാൽ പ്രതിരോധ മന്ത്രാലയം തടഞ്ഞുവച്ച പുസ്‌തകത്തിന്റെ പകർപ്പ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് പാർലമെന്റിലടക്കം പ്രദർശിപ്പിച്ച് സർക്കാരിനെ ചോദ്യം ചെയ്തത്. സമൂഹമാദ്ധ്യമങ്ങളിലും പുസ്തകം വ്യാപകമായി പ്രചരിച്ചു.

പാർലമെന്റിൽ പ്രദർശിപ്പിച്ച പകർപ്പ് ഓൺലൈൻ പ്ളാറ്റ്ഫോം ആമസോണിൽ നിന്ന് വാങ്ങിയെന്ന കോൺഗ്രസ് നേതാക്കളുടെ വാദം ഖണ്ഡിച്ചാണ് പ്രസാധകരുടെ വിശദീകരണം വന്നത്. പ്രസിദ്ധീകരണ അവകാശം തങ്ങൾക്ക് മാത്രമാണ്. പുസ്തകം അച്ചടി, ഡിജിറ്റൽ രൂപത്തിൽ പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ, വിൽക്കുകയോ, ജനങ്ങൾക്ക് ലഭ്യമാക്കുകയോ ചെയ്തിട്ടില്ല. പൂർണമായോ ഭാഗികമായോ ഏതൊരു രൂപത്തിലും അതുപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്നും പെൻഗ്വിൻ വ്യക്തമാക്കി.

ആമസോണിൽ വന്നത് പ്രീ-ഓർഡർ ആണെന്ന കോൺഗ്രസ് വാദവും പെൻഗ്വിൻ തള്ളി. പ്രസിദ്ധീകരിക്കാത്ത പുസ്‌തകം പ്രീ-ഓർഡർ ആയി ലഭിക്കില്ല. ഔപചാരികമായി പുറത്തിറക്കി ചില്ലറ വില്പന തുടങ്ങിയാലേ പ്രസിദ്ധീകരിച്ചതായി കണക്കാക്കൂ.

രാഹുൽ പുസ്തകവുമായെത്തി രാജ്നാഥ‌് എതിർത്തു

 അംഗീകാരം ലഭിക്കാത്ത പുസ്‌തകത്തിലെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നത് ഡൽഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് അന്വേഷിക്കുന്നത്

 പുസ്‌തകത്തിലെ വിവരങ്ങൾ രാഹുൽ ലോക്‌സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ പ്രസിദ്ധീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധ മന്ത്രി രാജ്നാഥ്സിംഗ് രാഹുൽ ഗാന്ധിയെ തടഞ്ഞത്

 ആമസോണിൽ ലഭ്യമായ പുസ്‌തകം വായിക്കണമെന്ന് ജനറൽ നരവനെ 2023ൽ എക്‌സിൽ പോസ്റ്റ് ചെയ്‌തെന്നാണ് രാഹുലിന്റെ വിശദീകരണം