മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ച പ്രതികളെ പിടികൂടി

Wednesday 11 February 2026 1:40 AM IST

പെരിന്തൽമണ്ണ: സ്വർണം ആണെന്ന വ്യാജേന മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ച കേസിൽ പ്രതികളെ പിടികൂടി.പാങ്ങ് സർവീസ് സഹകരണ ബാങ്കിന്റെ ചേണ്ടി ശാഖയിലാണ് ഈ മാസം ഏഴിന് വൈകിട്ട് മൂന്നരയോടെ സ്വർണ്ണ വള ആണെന്ന വ്യാജേന മുക്കുപണ്ടം നൽകി തട്ടിപ്പിന് ശ്രമം നടന്നത്. ബാങ്ക് മാനേജരുടെ പരാതി പ്രകാരം കേസെടുത്ത കൊളത്തൂർ പൊലീസ് തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട പാങ്ങ് ചേണ്ടി സ്വദേശി കൊളമ്പൻ നാസർ (54), ഭാസ്‌കരൻ പടി സ്വദേശി ഇട്ടേക്കോടൻ ഫാഇദ് റഷീദ് (29), കരേക്കാട് ആലംകോട്ടിൽ ഷാജഹാൻ (24), ചേണ്ടി വലിയ പീടിയേക്കൽ മുഹമ്മദ് അഷ്രഫ് (21) എന്നിവരെ സംഭവ ദിവസവും ഒളിവിൽ പോയ തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും മയക്കുമരുന്ന് കച്ചവടം ഉൾപ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയുമായ കൂത്തല മമ്മാറൻ ജലീലിനെ (36) പിറ്റേന്നും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സമാന രീതിയിൽ നിരവധി സഹകരണ ബാങ്കുകളിൽ ഈ സംഘം തട്ടിപ്പ് നടത്തിയതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. കൊളത്തൂർ ഇൻസ്‌പെക്ടർ ജി.പ്രൈജു,.എസ്.ഐ ശൈലേഷ് കുമാർ, സി.പി.ഒമാരായ ജയേഷ്, സജീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.