'നിങ്ങൾ ഭാരത മാതാവിനെ വിറ്റു, ലജ്ജ തോന്നുന്നില്ലേ'; വ്യാപാര കരാറിന് കാരണം എപ്സ്റ്റീൻ ഫയലുകളെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യ - യുഎസ് കരാറിനെ ലോക്‌സഭയിൽ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയെ വിറ്റുവെന്നും അതിൽ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേയെന്നും രാഹുൽ ചോദിച്ചു. എന്തിനാണ് ഇന്ത്യയുടെ കാർഷിക രംഗം പൂർണമായി അമേരിക്കയ്ക്ക് തുറന്നുകൊടുക്കുന്നതെന്നും രാഹുൽ ചോദിച്ചു.
'ഞാൻ പറയുകയാണ്, ഇന്ത്യയെ നിങ്ങൾ വിറ്റു. ഇന്ത്യയെ വിറ്റതിൽ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ? നിങ്ങൾ നമ്മുടെ അമ്മയെയാണ് വിറ്റത്, ഭാരത മാതാവിനെ. നിങ്ങൾക്ക് ലജ്ജയില്ലേ? എനിക്കറിയാം സാധാരണ സാഹചര്യങ്ങളിൽ പ്രധാനമന്ത്രി ഇന്ത്യയെ വിൽക്കില്ല. എന്തുകൊണ്ടാണ് അദ്ദേഹം ഇന്ത്യയെ വിറ്റതെന്ന് നിങ്ങൾക്കറിയാമോ? കാരണം അവർ നമ്മുടെ പ്രധാനമന്ത്രിയെ ശ്വാസം മുട്ടിക്കുകയാണ്. അവരുടെ കെെയിലാണ് നമ്മുടെ പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ കണ്ണുകളിലെ ഭയം എനിക്ക് കാണാൻ കഴിയും. എപ്സ്റ്റീൻ ഫയലുകളാണ് ഈ ഭയത്തിന് പിന്നിൽ. മൂന്ന് മില്യൺ ഫയലുകളാണ് പുറത്തുവരാനുള്ളത്'- രാഹുൽ വ്യക്തമാക്കി.
#WATCH | In the Parliament, Lok Sabha LoP and Congress MP Rahul Gandhi says, "... I am saying that you have sold India. Are you not ashamed of selling India? Do you have no shame in selling India? You have sold our mother, Bharat Mata. The interesting thing is that I know that… pic.twitter.com/3eSekTdlqO
— ANI (@ANI) February 11, 2026
രാജ്യവും വ്യക്തികളും സ്വന്തം കരുത്ത് തിരിച്ചറിയേണ്ട സമയമാണെന്നും രാഹുൽ ഗാന്ധി സഭയിൽ വ്യക്തമാക്കി. ദുർഘടമായ സമയത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും എന്നാൽ വെല്ലുവിളികളെ അതിജീവിക്കാനുള്ള ഒന്നും ബഡ്ജറ്റിൽ ഇല്ലെന്നും രാഹുൽ ആരോപിച്ചു. ഊർജം, ഫിനാൻസ് എന്നിവയെക്കുറിച്ച് ബഡ്ജറ്റിൽ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, രാഹുലിന്റെ ആരോപണങ്ങളെല്ലാം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു.