കൂട്ടത്തോടെ കാടിറങ്ങി വന്യമൃഗങ്ങൾ പൊറുതിമുട്ടി കർഷകർ
കിളിമാനൂർ: കനത്ത ചൂടിൽ ആഹാരം തേടി വന്യമൃഗങ്ങൾ കാടിറങ്ങിയതോടെ മലയോരത്തെ കർഷകർ ദുരിതത്തിൽ.വന്യമൃഗശല്യം കൂടിയതോടെ കൃഷിയെല്ലാം നശിച്ചു.
ചേന,ചേമ്പ്,മരിച്ചിനി തുടങ്ങിയ കിഴങ്ങുവിഭവങ്ങളെല്ലാം കാട്ടുപന്നികൾ കുത്തി നശിപ്പിച്ചു.തേങ്ങ,പഴവർഗങ്ങൾ എന്നിവ കുരങ്ങുകൾ കൂട്ടത്തോടെയെത്തി പറിച്ചുകളയുകയാണ്. മയിൽ ശല്യവും പ്രദേശത്തുണ്ട്.
വിലയിടിഞ്ഞതോടെ റബർ കർഷകരും ദുരിതത്തിലാണ്. റബർ നഷ്ടക്കച്ചവടമായതോടെ പലരും ടാപ്പിംഗ് നിറുത്തി.ചിലർ മരങ്ങൾ വെട്ടിമാറ്റി.കടം കയറി വശംകെട്ടവർ തോട്ടം വിൽക്കാൻ തയ്യാറാണെങ്കിലും അവിടെയും രക്ഷയില്ലാത്ത അവസ്ഥയാണ്.
തെങ്ങുകളുടെ നീരൂറ്റി ചെല്ലി
തെങ്ങുകളിൽ ചെല്ലി ആക്രമണം രൂക്ഷമാണ്.തെങ്ങിൻ തൈകൾ കായ്ഫലമാകുമ്പോൾ ശല്യം തുടങ്ങും. കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന അത്യുത്പാദന ശേഷിയുള്ള തൈകളാണ് ഭൂരിഭാഗവും. ആദ്യകാലങ്ങളിൽ കൂമ്പിൽ മാത്രമാണ് ശല്യമുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ചുവടുവശത്തും ശല്യമുണ്ട്.സങ്കരയിനമായ കുള്ളൻ തൈകളാണ് കൂടുതൽ കർഷകരും നട്ടുപിടിപ്പിച്ചത്. ഇവയിലാണ് ശല്യം രൂക്ഷം. ചെല്ലിശല്യം മാറുന്നതിനായി നിരവധി മരുന്നുകൾ കർഷകർ പ്രയോഗിക്കുന്നതല്ലാതെ ഫലമില്ല. ചുരുങ്ങിയ ദിവസം കൊണ്ട് ഏക്കറുകണക്കിന് വിസ്തൃതിയുള്ള തോട്ടങ്ങളിലെ തെങ്ങുകളെല്ലാം ആക്രമണത്തിന് ഇരയാകുകയാണ്.
അടയ്ക്കയ്ക്ക് മഞ്ഞളിപ്പ്
മഞ്ഞളിപ്പ് രോഗം ബാധിച്ച കമുകുകളിൽ നിന്ന് അടയ്ക്ക കൊഴിയുകയാണ്.ന്യായമായ വിലയുള്ളതിനാൽ വളരെ പ്രതീക്ഷയോടെ വിളവെടുപ്പിന് കാത്തിരുന്ന കർഷകർക്ക് തിരിച്ചടിയാണ് രോഗവ്യാപനം. കാലാവസ്ഥ പ്രതികൂലമായതിനാൽ പ്രതിരോധമരുന്ന് തളിക്കാനാകുന്നുമില്ല. ഇക്കുറി മലയോരത്ത് ഉത്പാദനം കുറഞ്ഞു. മാഹാളി ഉൾപ്പെടെയുള്ള രോഗബാധയും കാണപ്പെടുന്നുണ്ട്.റബർ വെട്ടിയ സ്ഥലങ്ങളിൽ കമുക് കൃഷി തുടങ്ങിയവർ നിരവധിയാണ്.
കുരുമുളക് വിളവെടുക്കേണ്ട സമയമാണിപ്പോൾ. മുൻ വർഷങ്ങളിൽ ഒരു ക്വിന്റൽ മുളക് കിട്ടിയിരുന്നിടത്ത് ഇത്തവണ പകുതിപോലും ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. ഇത്തവണ വിളവ് കുറവാണ്.കുരുമുളകിനും ചുവടുചീയൽ, ഇല രോഗങ്ങൾ തുടങ്ങിയവ കാണപ്പെടുന്നു.