'യാത്രയിൽ ജനങ്ങളുടെ തിക്കും തിരക്കും, വിഭാഗീയതയും വർഗീയതയുമല്ല', സ്വീകരണ വിവാദത്തിൽ ഷാഫിയുടെ മറുപടി
കോഴിക്കോട്: കുറ്റ്യാടിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്കുള്ള സ്വീകരണ പരിപാടിയ്ക്കിടെ ഉണ്ടായ വിവാദത്തിൽ മറുപടിയുമായി ഷാഫി പറമ്പിൽ എം.പി. യാത്രയിൽ ജനങ്ങളുടെ തിക്കും തിരക്കുമാണെന്നും വിഭാഗീയതയും വർഗീയതയുമല്ലെന്നുമാണ് ഷാഫിയുടെ മറുപടി. കുറ്റ്യാടിയിൽ ഷാഫി പറമ്പിലിനെ സംസാരിക്കാൻ ക്ഷണിക്കാത്തതാണ് വിവാദത്തിനിടയാക്കിയത്.
വി ഡി സതീശന് മുമ്പായി സംസാരിക്കേണ്ടിയിരുന്നതാണ് ഷാഫി. എന്നാൽ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ സതീശനെ സംസാരിക്കാനായി വിളിച്ചു. ഇതിനിടെ വേദിയിൽ നിന്ന് ഷാഫിയെ വിളിക്കാനാവശ്യപ്പെടുന്നുണ്ടായിരുന്നു. തുടർന്ന് ഷാഫിയെ വിളിക്കാനായി മൈക്കിനടുത്തേക്ക് നീങ്ങിയ പ്രമോദ് കക്കട്ടിലിനെ ഷാഫി തടഞ്ഞു. 'വിളിച്ച് കഴിഞ്ഞിട്ടാണോ തന്നെ വിളിക്കുന്നതെന്ന് ഷാഫി ചോദിച്ചു. തുടർന്ന് വേദിയിൽ ചെറിയ തർക്കമുണ്ടാകുകയായിരുന്നു. സതീശൻ തന്നെ തുടർന്ന് സംസാരിക്കുകയും ചെയ്തു. പിന്നീട് സതീശന്റെ പ്രസംഗത്തിനുശേഷം പ്രമോദ് കക്കട്ടിൽ ഷാഫിയെ സംസാരിക്കാനായി വിളിച്ചു. താൻ കൂടുതൽ പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ ഷാഫി, ഒറ്റവാക്കിൽ പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു.പ്രതിപക്ഷ നേതാവിനോട് പറയുന്നു, നൂറിൽ കൂടുതൽ എണ്ണുമ്പോൾ കുറ്റിയാടിയും എണ്ണിക്കോളൂവെന്നാണ് ഷാഫി പറഞ്ഞത്. അതേസമയം, വേദിയിൽ യാതൊരു പരിഭവം പറച്ചിലും ഉണ്ടായിട്ടില്ലെന്നാണ് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ പ്രതികരിച്ചത്. സ്വീകരണ സമ്മേളനം വൈകിയപ്പോൾ ഇനി തന്നെ വിളിക്കേണ്ടെന്ന് ഷാഫി പറഞ്ഞതാണെന്നും അദ്ദേഹം വിശദീകരിച്ചു.