എപ്സ്റ്റീൻ ഫയൽ ആരോപണം: യു.എസ് സമ്മർദ്ദത്തിന് വഴങ്ങി മോദി ഇന്ത്യയെ വിറ്റു: രാഹുൽ
ലോക് സഭയിൽ വാക്കേറ്റം, രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ് നീക്കം
ന്യൂഡൽഹി: എപ്‌സ്റ്റീൻ ഫയലുകളെ ആയുധമാക്കിയ യു.എസിന്റെ സമ്മർദ്ദത്തിന് വഴങ്ങി വ്യാപാര കരാറിൽ ഒപ്പിട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരത മാതാവിനെ വിറ്റുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകാൻ ബി.ജെ.പി തീരുമാനിച്ചു.
എപ്‌സ്റ്റീൻ ഫയലുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി, കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, വ്യവസായി അനിൽ അംബാനി എന്നിവർക്കെതിരെ രാഹുൽ ഉയർത്തിയ ആരോപണം സഭയെ പ്രക്ഷുബ്ധമാക്കി. ആരോപണങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്‌തു. ആരോപണങ്ങൾ ആധികാരികമായി തെളിയിക്കുമെന്ന് രാഹുൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ കണ്ണുകളിൽ ഭയം പ്രകടമാണ്. 'എപ്സ്റ്റീൻ ഫയലുകൾ' ഉപയോഗിച്ച് അവർ അദ്ദേഹത്തിന്റെ കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിക്കുന്നു.
ഇന്ത്യയിലെ ഡേറ്റ, കർഷകർ, ഊർജ്ജ സുരക്ഷ, പ്രതിരോധം എന്നിവ യു.എസിന് അടിയറവ് വച്ചെന്ന് രാഹുൽ ആരോപിച്ചു. ഏക സൂപ്പർ പവർ യുഗം അവസാനിച്ചതോടെ, ഊർജ്ജ, ധനകാര്യ മേഖലകളാണ് ആയുധം.
ഒരു പ്രത്യേക രാജ്യത്ത് നിന്ന് എണ്ണ വാങ്ങരുതെന്ന് അമേരിക്ക പറയുമ്പോൾ, അതിനർത്ഥം നമ്മുടെ ഊർജ്ജ സുരക്ഷ ബാഹ്യമായി നിയന്ത്രിക്കപ്പെടുന്നു എന്നാണ്.
ഇങ്ങനെ ഇന്ത്യയുടെ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ നിങ്ങൾക്ക് ലജ്ജയില്ലേ?കേന്ദ്ര സർക്കാർ ഭാരത മാതാവിനെ വിറ്റതിന് തുല്യമാണ്. സാധാരണഗതിയിൽ പ്രധാനമന്ത്രി അതിന് മുതിരുമെന്ന് താൻ വിശ്വസിക്കുന്നില്ല. എന്നാൽ ബാഹ്യ സമ്മർദ്ദത്താൽ അതു ചെയ്യേണ്ടി വന്നു. പൂർണ്ണമായ കീഴടങ്ങലാണ്. ഒരു ദുരന്തമാണ്. 150 കോടി ഇന്ത്യക്കാരുടെ ഭാവി യു.എസിന് അടിയറവ് വച്ചു.
മൂന്നു ദശലക്ഷം എപ്സ്റ്റീൻ ഫയലുകൾ ഇനിയും പുറത്തുവന്നിട്ടില്ല. എപ്സ്റ്റീൻ ഫയലുകളിൽ പരാമർശമുള്ള അനിൽ അംബാനി ഇപ്പോഴും ജയിലിൽ പോകാത്തത് എന്തുകൊണ്ടാണെന്നും രാഹുൽ ചോദിച്ചു.
നമ്മൾ നൽകുന്ന ഇളവുകൾക്ക് പ്രതിഫലമായിഎന്തു ലഭിക്കുമെന്നതിൽ വ്യക്തതയില്ല. നമ്മുടെ ഡേറ്റ കൈമാറി, ഡിജിറ്റൽ വ്യാപാര നിയമങ്ങളുടെ നിയന്ത്രണം ഉപേക്ഷിച്ചു, യു.എസിൽ നിന്ന് സൗജന്യമായി ഡേറ്റ ഒഴുകും. ഡിജിറ്റൽ നികുതി പരിധി, സോഴ്‌സ് കോഡ് വെളിപ്പെടുത്തലില്ല. നമ്മുടെ കർഷകരെ യന്ത്രവത്കൃത അമേരിക്കൻ ഫാമുകളുടെ കാരുണ്യത്തിന് വിട്ടുകൊടുത്തു. ബംഗ്ലാദേശ് നമ്മുടെ തുണി വ്യവസായത്തെ തുടച്ചുനീക്കും.