ഉയരപ്പാത നിർമ്മാണത്തിനിടെ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി

Wednesday 11 February 2026 8:11 PM IST

തുറവൂർ: ദേശീയപാതയിലെ തുറവൂർ - അരൂർ ഉയരപ്പാത നിർമാണത്തിനിടെ വീണ്ടും ശുദ്ധജലവിതരണ പൈപ്പ് പൊട്ടി. മാക്കേകടവ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് അരൂർ പഞ്ചായത്തിലെ ജലസംഭരണിയിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പാണ് ചന്തിരൂർ സെന്റ് മേരീസ് പള്ളിക്ക് സമീപം കാന നിർമാണവുമായി ബന്ധപ്പെട്ട് കുഴിയെടുക്കുന്നതിനിടെ പൊട്ടിയത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം . പൈപ്പ് പൊട്ടിയെങ്കിലും പമ്പിംഗ് താൽക്കാലികമായി നിർത്തിയിട്ടില്ല. ഇന്ന് അറിയിപ്പ് നൽകിയതിന് ശേഷം അറ്റകുറ്റപ്പണി ആരംഭിക്കുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.

പൈപ്പ് പൊട്ടലിനെ തുടർന്ന് തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ ശുദ്ധജലക്ഷാമം നേരിടുന്നത്. ഈ രണ്ട് പഞ്ചായത്തുകളിലേക്കും ഒരേയൊരു ജലസംഭരണിയിലൂടെയാണ് വിതരണം നടക്കുന്നത്. അറ്റകുറ്റപ്പണിക്കിടെ പമ്പിംഗ് പൂർണമായി നിർത്തേണ്ടിവന്നാൽ പഞ്ചായത്തുകളിൽ കടുത്ത ശുദ്ധജലക്ഷാമം ഉണ്ടാകും.

കഴിഞ്ഞ ഒരു മാസത്തിനിടെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് അരൂർ മുതൽ ഒറ്റപ്പുന്ന വരെയുള്ള ഭാഗത്ത് മാത്രം 24 തവണ പൈപ്പ് പൊട്ടിയതായി ജല അതോറിറ്റി അധികൃതർ വ്യക്തമാക്കി. പൈപ്പ് ലൈൻ പോകുന്ന പ്രദേശങ്ങളിൽ മണ്ണ് മാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് കുഴിക്കരുതെന്ന് ജില്ലാ കലക്ടർ ഉൾപ്പെടെ കരാറുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും അത് പാലിക്കാത്തതാണ് ആവർത്തിച്ചുള്ള പൈപ്പ് പൊട്ടലിന് കാരണം.

മൂന്ന് ദിവസം വെള്ളം മുടങ്ങും

പൈപ്പിലെ അറ്റകുറ്റപ്പണിയുടെ ഭാഗമായി അരൂർ, എഴുപുന്ന, കോടംത്തുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, വയലാർ തുടങ്ങിയ പഞ്ചായത്തുകളിൽ മൂന്ന് ദിവസത്തേക്ക് ശുദ്ധജല വിതരണം തടസ്സപ്പെടും.