ശിവരാത്രി ആഘോഷങ്ങൾക്ക്, ആനപ്പഞ്ഞം

Thursday 12 February 2026 12:00 PM IST

തൃശൂർ, ആറാട്ടുപ്പുഴ പൂരങ്ങൾക്ക് ബുക്കിംഗ് ആരംഭിച്ചു

തൃശൂർ: ശിവരാത്രി ആഘോഷങ്ങൾക്ക് നാട്ടാനകളെ കിട്ടാതെ ഉത്സവക്കമ്മിറ്റികൾ നെട്ടോട്ടത്തിൽ. ഈ മാസം 15ന് ശിവരാത്രി ദിനത്തിൽ കേരളത്തിലുടനീളം നൂറുകണക്കിന് ക്ഷേത്രങ്ങളിലാണ് എഴുന്നള്ളിപ്പുകൾ നടക്കുന്നത്. എന്നാൽ ആവശ്യത്തിന് ആനകളില്ലാത്തതിനാൽ പല കമ്മിറ്റികളും അന്നേ ദിവസം ലക്ഷക്കണക്കിന് രൂപ ഏക്കം നൽകിയാണ് ആനകളെ ഏൽപ്പിച്ചിരിക്കുന്നത്. നിലവിൽ ഗുരുവായൂർ ആനക്കോട്ടയിലെ ആനകളും മദപ്പാടുള്ളവയും ഒഴിച്ചാൽ ഇരുന്നൂറോളം നാട്ടാനകളെ മാത്രമാണ് എഴുന്നള്ളിപ്പിന് ലഭിക്കുന്നത്. കേന്ദ്രസർക്കാർ 1972ലെ വന്യജീവിസംരക്ഷണനിയമത്തിൽ ഭേദഗതി പാസാക്കിയെങ്കിലും ഭേദഗതി എങ്ങനെ നടപ്പാക്കണമെന്നതിന്റെ നിബന്ധനകൾ തയ്യാറായിട്ടില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ ആനകളെ എഴുന്നള്ളിപ്പുകൾക്ക് ആവശ്യമായി വരുന്ന ആറാട്ടുപുഴ, തൃശൂർ പൂരം എന്നിവയ്ക്ക് നിലവിൽ ബുക്കിംഗ് ആരംഭിച്ചു. പുരുഷാരങ്ങൾ നിറയുന്ന രണ്ടിടത്തും കർശന പരിശോധനകളോടെയാണ് എഴുന്നള്ളിപ്പ്. ഒരുകാലത്ത് നൂറിലേറെ ആനകളെ എഴുന്നള്ളിച്ചിരുന്ന ആറാട്ടുപുഴയിൽ ഇപ്പോൾ പകുതിയിൽ താഴെ മാത്രം ആനയാണുള്ളത്.

ഏക്ക തുക കൂട്ടിയതും

ചെറിയ ആനകൾക്ക് അര ലക്ഷത്തോളം രൂപയാണ് ഒരു ദിവസത്തെ ഏക്ക തുക. വിശേഷ ദിവസങ്ങളിൽ ഇത് ഇരട്ടിയാകും. ഇതുകൊണ്ട് തന്നെ ആനകളുടെ എണ്ണത്തിലും കുറവ് വരുത്തിയാണ് എഴുന്നള്ളിപ്പ്. പല എഴുന്നള്ളിപ്പിലും മൂന്ന് ആനകളെ ചുരുക്കി ഒന്നാക്കി. ആന ഏക്കത്തിന് പുറമേ പാപ്പാൻമാരുടെ ബത്ത, പനമ്പട്ട, ആനകളെ എത്തിക്കാനുള്ള ലോറി വാടക എന്നിവയും ചെലവിൽ ഉൾപ്പെടും.

പാപ്പാൻമാരുടെ ബത്ത ആറായിരം രൂപയാണ്. കഴിഞ്ഞ വർഷം നാലായിരവും അയ്യായ്യിരവും നൽകിയിരുന്നതാണ് കുത്തനെ കൂട്ടിയത്. പല ഉത്സവ കമ്മിറ്റിക്കാരും ആനയില്ലാപ്പൂരങ്ങൾ, ഫൈബർ ആനകൾ, തിടമ്പ് കൈയിലേന്തിയുള്ള എഴുന്നള്ളിപ്പുകൾ, കോലമേറ്റുന്ന പിടിയാനകൾ,രഥം എന്നിവയിലേക്കും തിരിഞ്ഞ് തുടങ്ങി.