'പൈലറ്റ് മനപൂര്‍വം ഇന്ധന സ്വിച്ച് ഓഫാക്കി', അഹമ്മദാബാദ് വിമാനാപകടത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Wednesday 11 February 2026 11:30 PM IST

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. വിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ പൈലറ്റുമാരില്‍ ഒരാള്‍ മനപൂര്‍വം ഓഫാക്കിയെന്നാണ് ഇറ്റാലിയന്‍ പത്രമായ കോറ്യ ഡെല്ല സെറ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോക്പിറ്റിലെ വോയിസ് റെക്കോര്‍ഡിംഗുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്. അപകടം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ടില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ടെന്നും പത്രത്തിലെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇത്തരമൊരു കണ്ടെത്തലിനെ കുറിച്ച് വ്യോമയാന മന്ത്രാലയം ഇനിയും പ്രതകരിച്ചിട്ടില്ല. അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പോകാന്‍ പറന്നുയര്‍ന്നതിന് പിന്നാലെയാണ് വിമാനം തകര്‍ന്ന് വീണത്. എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് തകര്‍ന്ന് വീണത്. വിമാനത്തിലെ ഒരു യാത്രക്കാരന്‍ ഒഴികെ എല്ലാവരും കൊല്ലപ്പെട്ടിരുന്നു. സമീപത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്നു ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. ഇവിടെയുണ്ടായിരുന്ന ചില വിദ്യാര്‍ത്ഥികളും മരിച്ചിരുന്നു.

രണ്ട് പൈലറ്റുമാര്‍, 10 ക്യാബിന്‍ ക്രൂ അംഗങ്ങള്‍ അടക്കം 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരാണ്. 169 ഇന്ത്യക്കാരും ഏഴ് പോര്‍ച്ചുഗീസുകാരും ഒരു കനേഡിയന്‍ പൗരനും ഉണ്ടായിരുന്നു.ലണ്ടനിലുള്ള മകളെ കാണാനുള്ള യാത്രയ്ക്കിടെയാണ് വിജയ് രൂപാണി അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ പത്തനംതിട്ട തിരുവല്ല സ്വദേശിനി രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. രാജ്യത്തുണ്ടായ രണ്ടാമത്തെ വലിയ വിമാന ദുരന്തമാണിത്. അഹമ്മദാബാദ് ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ദുരന്തത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളും മരിച്ചു.