യാത്രക്കാരില്ല, സീറ്റുകളില്ല; വിസ്മയിപ്പിക്കാനൊരുങ്ങി ജപ്പാന്റെ പുതിയ ബുള്ളറ്റ് ട്രെയിൻ, ഇന്ത്യയിലും വരുന്നു വൻ മാറ്റങ്ങൾ
ലോകമെമ്പാടും പ്രശസ്തമാണ് ജപ്പാനിലെ ഷിൻകാൻസെൻ അഥവാ ബുള്ളറ്റ് ട്രെയിനുകൾ. കൃത്യനിഷ്ഠയ്ക്കും സുരക്ഷയ്ക്കും പേരുകേട്ട ട്രെയിനുകൾ ജപ്പാന്റെ സാങ്കേതിക മികവിന്റെ അടയാളം കൂടിയാണ്. ഇപ്പോൾ സീറ്റുകളില്ലാത്ത ട്രെയിനുമായി രംഗത്തെത്തുകയാണ് ജപ്പാൻ. യാത്രക്കാരോ, സീറ്റുകളോ എന്നല്ല ഈ ബുള്ളറ്റ് ട്രെയിൻ കോച്ചുകൾക്ക് ജനാലകൾ പോലുമില്ല.
ഈസ്റ്റ് ജപ്പാൻ റെയിൽവെകമ്പനി ചരക്ക് ഗതാഗതത്തിനായി മാത്രമായി രൂപകൽപ്പന ചെയ്ത ആദ്യ ബുളളറ്റ് ട്രെയിനാണിത്. നേരത്തെ യാത്രക്കാരെ കൊണ്ടപോയിരുന്ന ഏഴ് കോച്ചുകളുള്ള ട്രെയിനിനെ ചരക്ക് നീക്കത്തിനായി മാറ്റിയെടുക്കുകയാണ് ചെയ്തത്. സീറ്റുകളെല്ലാം നീക്കം ചെയ്ത് ചരക്ക് പെട്ടികൾ തെന്നിമാറാത്ത തരത്തിലുള്ള പ്രത്യേക നിലമാണ് ഒരുക്കിയിരിക്കുന്നത്. ചരക്കുകൾക്ക് പുറത്തെ ചൂടും തണുപ്പുമൊന്നും ഏൽക്കാതിരിക്കാൻ വശങ്ങളിലെ ജനാലകൾ മനോഹരമായ ചിത്രങ്ങൾ പതിച്ച് മറച്ചിട്ടുണ്ട്. ഒരു ട്രിപ്പിൽ 1,000 ബോക്സുകൾ വരെ കൊണ്ടപോകാം. പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ചരക്കുകൾ നീക്കാൻ ഓട്ടോമേറ്റഡ് കാർട്ടുകളാണ് ഉപയോഗിക്കുന്നത്.
നിലവിൽ ജപ്പാനിൽ ട്രക്ക് ഡ്രൈവർമാരുടെ ദൗർലഭ്യം നേരിടുന്നുണ്ട്. ഇത് ചരക്കു നീക്കത്തെ ബാധിക്കാതിരിക്കാനും, പച്ചക്കറികളും മത്സ്യവും പോലുള്ള പെട്ടെന്ന് കേടാകുന്ന വസ്തുക്കൾ അതിവേഗം നഗരങ്ങളിൽ എത്തിക്കാനുമാണ് ജപ്പാന്റെ ചരക്കു ബുള്ളറ്റ് ട്രെയിൻ ലക്ഷ്യമിടുന്നത്. മാർച്ച് 23 മുതൽ മോറിയോക്കയ്ക്കും ടോക്കിയോയ്ക്കും ഇടയിൽ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ജപ്പാൻ തങ്ങളുടെ ബുള്ളറ്റ് ട്രെയിനുകളെ ചരക്ക് ഗതാഗതത്തിനായി പരിഷ്‌കരിക്കമ്പോൾ, ഇന്ത്യ തങ്ങളുടെ ആദ്യത്തെ പാസഞ്ചർ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബയ്–അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളിലാണ്. ഏകദേശം 508 കിലോമീറ്റർ ദൈർഘ്യമുള്ള പാത യാഥാർത്ഥ്യമാകുന്നതോടെ മുംബയിൽ നിന്ന് അഹമ്മദാബാദിലെത്താൻ വെറും ഒരു മണിക്കൂർ 58 മിനിട്ട് മാത്രം മതിയാകും. ട്രെയിനുകളുടെ പരമാവധി വേഗത 350 കി.മീ ആയിരിക്കും. കടലിനടിയിലൂടെയുള്ള ഏഴ് കിലോമീറ്റർ തുരങ്കം അടക്കം ഏകദേശം 21 കിലോമീറ്ററോളം ദൂരം ഭൂമിക്കടിയിലൂടെയാണ് ഈ പാത കടന്നുപോകുന്നത്.
മുംബയ് (ബികെസി), താനെ, വിരാർ, ബോയിസർ, വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി തുടങ്ങിയവയാണ് പ്രധാന സ്റ്റേഷനുകൾ. ഗുജറാത്തിലെ സൂറത്തിനും വാപിക്കും ഇടയിലുള്ള 100 കിലോമീറ്റർ പാത ആദ്യം തുറക്കും. 2029 ഡിസംബറോടെ പദ്ധതി പൂർണമായി സജ്ജമാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അതേസമയം, 2026-27 കേന്ദ്ര ബജഡ്‌ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ത്യയുടെ ഭാവി റെയിൽ പദ്ധതികളെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങളാണ് നടത്തിയിരുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏഴ് പുതിയ ഹൈസ്പീഡ് റെയിൽ കോറിഡോറുകൾ വികസിപ്പിക്കാനാണ് പദ്ധതി. മുംബയ്, പൂനെ, ഹൈദരാബാദ്, ബംഗളൂരു, ഹൈദരാബാദ് ചെന്നൈ, ബംഗളൂരു, ഡൽഹി വാരണാസി, സിലിഗുരി, എന്നിവയാണ് പുതിയ റൂട്ടുകൾ. പരിസ്ഥിതി സൗഹൃദമായ യാത്രാ സംവിധാനങ്ങൾ പിന്തുണയ്ക്കുന്നിതിനൊപ്പം നഗരങ്ങൾ തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.