ട്രെയിൻ യാത്രയ്ക്കിടെ ഫോൺ കവർന്നു: ഗൂഗിൾ പേ വഴി 1.24 ലക്ഷം രൂപ പിൻവലിച്ചു
കൊച്ചി: തിരുപ്പതി ദർശനം കഴിഞ്ഞ് ട്രെയിനിൽ മടങ്ങുകയായിരുന്ന എറണാകുളം സ്വദേശിയുടെ മൊബൈൽ ഫോൺ കവർന്ന മോഷ്ടാക്കൾ ഗൂഗിൾ പേ വഴി 1.24 ലക്ഷം രൂപ തട്ടിയെടുത്തു. റെയിൽവേ കൊമേഴ്സ്യൽ സൂപ്പർവൈസറായി വിരമിച്ച ഇടപ്പള്ളി നോർത്ത് പോണേക്കര എ.ഐ.എം.എസ്. ഇന്ദ്രപ്രസ്ഥം വീട്ടിൽ മോഹൻകുമാറാണ് (69) കവർച്ചയ്ക്ക് ഇരയായത്.
കഴിഞ്ഞദിവസം പുലർച്ചെ ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്‌പ്രസ് ട്രെയിനിലെ റിസർവേഷൻ കോച്ചിലായിരുന്നു സംഭവം. മോഹൻകുമാർ ഉൾപ്പെട്ട 12 അംഗ സംഘം തിരുപ്പതി ദർശനം കഴിഞ്ഞ് തിരുപ്പതി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുലർച്ചെയാണ് ട്രെയിനിൽ കയറിയത്. യാത്ര തുടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് 33,000 രൂപ വിലയുള്ള മൊബൈൽ ഫോൺ മോഷണം പോയ വിവരം അറിയുന്നത്. ട്രെയിൻ ചിറ്റൂർ സ്റ്റേഷനിൽ എത്തിയപ്പോൾ ആർ.പി.എഫ്. സംഘമെത്തി പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല.
എറണാകുളത്ത് തിരിച്ചെത്തി രാത്രി എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് എസ്.ബി.ഐ. അക്കൗണ്ടിൽ നിന്ന് 41,000 രൂപയും എച്ച്.ഡി.എഫ്.സി.യുടെ രണ്ട് അക്കൗണ്ടുകളിൽ നിന്ന് 83,000 രൂപയും നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തിരുപ്പതിയിലെയും കേരളത്തിലെയും പൊലീസ് സൈബർ സെല്ലിലും എറണാകുളം റെയിൽവേ പൊലീസിലും പരാതി നൽകി. 23 ഇടപാടുകളിലൂടെ ഏഴ് പേരാണ് പണം പിൻവലിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആദ്യം ഒരു രൂപ വീതം ആറ് തവണ ക്രെഡിറ്റ് ചെയ്ത ശേഷമാണ് വലിയ തുകകൾ പിൻവലിച്ചത്. ഫോണിലെ ഗൂഗിൾ പേ ആപ്പിലെ ഇടപാടുകൾ വിരലയാളം വഴിയും പാസ്‌വേഡ് വഴിയും സംരക്ഷിച്ചിട്ടുണ്ടെങ്കിലും അതും മറികടന്നാണ് മോഷ്ടാക്കൾ പണം തട്ടിയത്. ഫോൺ ഉൾപ്പെടെ മൊത്തം 1.57 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി എറണാകുളം റെയിൽവേ പൊലീസ് എസ്.എച്ച്.ഒ. നിസാറുദ്ദീൻ അറിയിച്ചു.