ദേശീയ പൊതുപണിമുടക്ക്: ഉത്തരേന്ത്യയിൽ സമ്മിശ്ര പ്രതികരണം
ന്യൂഡൽഹി: ദേശീയ പൊതുപണിമുടക്കിനോട് ഉത്തരേന്ത്യയിൽ സമ്മിശ്ര പ്രതികരണം. ഡൽഹി, മുംബയ്, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളെ ബാധിച്ചില്ല. ജനജീവിതം സാധാരണനിലയിലായിരുന്നു. എന്നാൽ തൊഴിലാളികളും കർഷകരും അടക്കം പ്രതിഷേധപ്രകടനങ്ങൾ നടത്തി. ഡൽഹി ജന്തർ മന്ദറിലും, നിയമസഭയ്‌ക്ക് സമീപവും വിവിധ ട്രേഡ് യൂണിയൻ - കർഷക സംഘടനകൾ സംഘടിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ), ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് (ഡി.യു.ജെ) എന്നിവയുടെ ആഭിമുഖ്യത്തിൽ മാദ്ധ്യമപ്രവർത്തകർ കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർ കോഡിനെതിരെ ജന്തർ മന്ദറിൽ പ്രതിഷേധിച്ചു. തമിഴ്നാട്, ഗോവ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, പഞ്ചാബ്, ത്രിപുര എന്നിവിടങ്ങളിൽ സമ്മിശ്ര പ്രതികരണമായിരുന്നു. ഒഡിഷയിലെ നഗരങ്ങളിൽ പലയിടത്തും കടകൾ അടഞ്ഞുകിടന്നു. ഹരിയാന, ബീഹാർ, ഉത്തർപ്രദേശ്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ അടക്കം വ്യാവസായിക മേഖലകളെ ബാധിച്ചു. ഗുജറാത്ത് ഭവ്നഗറിൽ തൊഴിലാളികൾ തെരുവിലിറങ്ങി. ബെംഗളൂരുവിൽ ഫ്രീഡം പാർക്കിലേക്ക് മാർച്ച് നടത്തിയ കർഷകരെയും തൊഴിലാളികളെയും പൊലീസ് അറസ്റ്രു ചെയ്‌തു നീക്കി. പണിമുടക്കിനെ ചേർത്തുപിടിച്ച ജനങ്ങളെ അഭിനന്ദിക്കുന്നതായി സി.പി.എം പൊളിറ്റ് ബ്യുറൊയും, തൊഴിലാളി യൂണിയനുകളും പ്രസ്‌താവനയിൽ അറിയിച്ചു. സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനപ്രകാരം കർഷകർ വിവിധ ജില്ലാകേന്ദ്രങ്ങളിലും ഗ്രാമങ്ങളിലും ഉൾപ്പെടെ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.