എം.പിയ്‌ക്ക് മന്ത്രിയുടെ ഉറപ്പ്: സ്പെഷ്യൽ മെമ്മുവിന് പുതിയ സ്റ്റോപ്പുകൾ അനുവദിക്കും
കോട്ടയം: കൊല്ലത്ത് നിന്നുള്ള സ്പെഷ്യൽ മെമു ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് ചിങ്ങവനം മുതലുള്ള കോട്ടയം ലോക്സഭാ മണ്ഡലത്തിലെ വിവിധ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. കോട്ടയം റയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിൻ്റെ അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഒരു മാസത്തിനകം പൂർത്തിയാക്കി തുറക്കുമെന്ന് റയിൽവേ മന്ത്രി ഉറപ്പ് നൽകിയതായി എംപി. അറിയിച്ചു.
എം.പി ആവശ്യപ്പെട്ട മറ്റ് കാര്യങ്ങൾ
എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതും ആറ് പ്ലാറ്റ് ഫോമുകൾ ഉള്ളതുമായ കോട്ടയം റയിൽവേ സ്റ്റേഷനിൽ നിന്നും പുതീയ ട്രയിനുകൾ ആരംഭിക്കണം
ഇപ്പോൾ എറണാകുളം വരെ സർവീസ് നടത്തുന്ന എറണാകുളം - ബംഗളൂരു ഇന്റർസിറ്റി,കാരക്കൽ- എറണാകുളം, ലോകമാന്യ തിലക് -എറണാകുളം,മഡ്‌ഗാവ് - എറണാകുളം,പൂനെ- എറണാകുളം, കണ്ണൂർ - എറണാകുളം എന്നീ എക്സ്പ്രസ് ട്രെയിനുകൾ കോട്ടയം വരെ നീട്ടണം
എറണാകുളം- കായംകുളം മെമു പാസഞ്ചറിന് ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, മുളന്തുരുത്തി സ്റ്റേഷനുകളിലും, വേണാട് എക്സ്പ്രസിന് വൈക്കം റോഡിലും വഞ്ചിനാട്,മലബാർ എക്സ്പ്രസ് ട്രയിനുകൾക്ക് ഏറ്റുമാനൂരിലും വേളാങ്കണ്ണി എക്സ്പ്രസിന് കുറുപ്പന്തറയിലും സ്റ്റോപ്പ് അനുവദിക്കണം.