പണിമുടക്ക് ജില്ലയിൽ ഹർത്താലായി
ബാർ അടിച്ചു തകർത്തു സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല
സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞു കടകൾ തുറന്നില്ല
കോട്ടയം: വിവിധ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ജില്ലയിൽ ഹർത്താലിന് സമാനമായി. സ്വകാര്യ ബസുകൾ ഒന്നും ഓടിയില്ല. കെ.എസ്.ആർ.ടി.സി ബസുകൾ നാമമാത്രമായി സർവീസ് നടത്തിയെങ്കിലും പലയിടത്തും തടഞ്ഞു. ഭൂരിഭാഗം കടകളും അടഞ്ഞു കിടന്നു. ഓട്ടോ ടാക്സി വാഹനങ്ങളും സർവീസ് നടത്തിയില്ല. പായിപ്പാട് ബാർ ഹോട്ടൽ അടിച്ചു തകർത്തു.
സ്വകാര്യ ബസുകൾ ഓടാതിരുന്നത് ഗ്രാമീണ മേഖലയിലുള്ളവരെ വലച്ചു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. രാവിലെ സമരക്കാർ നടത്തിയ പ്രകടനത്തിനിടെ വാഹനങ്ങൾ തടഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ വൈകിട്ട് കടകൾ തുറന്നു. കളക്ടറേറ്റ് അടക്കമുള്ള ജില്ലയിലെ 90 ശതമാനം സർക്കാർ ഓഫീസുകളും അടഞ്ഞു കിടന്നു.
കളക്ടറേറ്റിൽ 90 ശതമാനം ജീവനക്കാരും ജോലിക്ക് എത്തിയില്ല. എം.ജി.യൂണവേഴ്സിറ്റിയിലും ഭൂരിഭാഗം ജീവനക്കാരും എത്തിയില്ല. ചില ഓഫീസുകളിൽ ചുരുക്കം ജീവനക്കാർ എത്തിയെങ്കിലും ഉച്ചയോടെ മടങ്ങി. സ്‌കൂളുകൾ അടഞ്ഞു കിടന്നു. തുറന്ന ബാങ്കുകളും സ്വകാര്യ ധനഇടപാട് സ്ഥാപനങ്ങളും സമരക്കാർ അടപ്പിച്ചു.
രാത്രി തന്നെ ഓട്ടം നിറുത്തി
24 മണിക്കൂർ പണിമുടക്കായതിനാൽ ഇന്നലെ അർദ്ധരാത്രി തന്നെ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് അവസാനിപ്പിച്ചു. ഒരു വിഭാഗം ജീവനക്കാർ എത്തിയെങ്കിലും യാത്രക്കാരില്ലെന്ന കാരണം പറഞ്ഞ് സർവീസുകൾ മുടക്കി. കോട്ടയം ഡപ്പോയിൽ നിന്ന് മൂന്ന് സർവീസുകൾ മാത്രമാണ് സർവീസ് നടത്തിയത്. ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും സർവീസ് നടത്തിയില്ല.
ടൂറിസം കേന്ദ്രങ്ങളെ ബാധിച്ചു
കുമരകം ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളെ പണിമുടക്ക് ബാധിച്ചു. ഹോട്ടലുകൾ തുറന്നിരുന്നില്ല. ഹൗസ് ബോട്ടുകളും സർവീസ് നടത്തിയില്ല.
പായിപ്പാട് ബാർ ഹോട്ടൽ അടിച്ചു തകർത്തു
ബൈക്കിലെത്തിയ ഒരു സംഘം പായിപ്പാട്എ മറാൾഡ് ബാർ ഹോട്ടൽ അടിച്ചു തകർത്തു. ബാറിന്റെ മുൻവശത്തെ വാതിൽ അടിച്ചു തകർക്കുകയും അകത്ത് കയറി ജീവനക്കാരെ മർദ്ദിക്കുകയും സാധനങ്ങൾ തകർക്കുകയും ചെയ്തതായും ഉടമ ശ്രീകുമാർ തൃക്കൊടിത്താനം സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായെന്ന് ഉടമ പറഞ്ഞു.