ബംഗ്ലാദേശ് തിരഞ്ഞെടുപ്പ്: ബി.എൻ.പിയ്ക്ക് മുന്നേറ്റം
ധാക്ക: ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് പൂർത്തിയായി. ആദ്യ ഫലസൂചനകൾ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയ്ക്ക് (ബി.എൻ.പി) അനുകൂലമാണ്. ഒടുവിൽ ലഭിച്ച റിപ്പോർട്ട് പ്രകാരം, 131 സീറ്റുകളിൽ ബി.എൻ.പിയ്ക്കായിരുന്നു ലീഡ്. മറ്റ് 9 പാർട്ടികളുമായി സഖ്യം ചേർന്നാണ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള ബി.എൻ.പിയുടെ മത്സരം. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും താരിഖ് വിജയിച്ചെന്ന് പാർട്ടി അവകാശപ്പെട്ടു.
അതേ സമയം, ബി.എൻ.പിയുടെ എതിരാളികളായ ജമാഅത്തെ ഇസ്ലാമി പാർട്ടി 30 സീറ്റുകളിൽ മുന്നിലെത്തി. വിദ്യാർത്ഥികൾ രൂപീകരിച്ച നാഷണൽ സിറ്റിസൺസ് പാർട്ടി ഉൾപ്പെടെ മറ്റ് 10 പാർട്ടികൾ ജമാഅത്തെ ഇസ്ലാമിയുടെ സഖ്യത്തിലുണ്ട്. ഫലം തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. കേവല ഭൂരിപക്ഷത്തിന് 151 സീറ്റ് വേണം.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷമുള്ള ബംഗ്ലാദേശിലെ ആദ്യ പൊതുതിരഞ്ഞെടുപ്പായിരുന്നു ഇന്നലത്തേത്. സമാധാന നോബൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലെ ഇടക്കാല സർക്കാരാണ് 18 മാസം രാജ്യത്തെ നിയന്ത്രിച്ചത്. ഹസീനയുടെ അവാമി ലീഗ് പാർട്ടിയെ ഇടക്കാല സർക്കാർ നിരോധിച്ചിരുന്നു. വിപുലമായ ഭരണഘടനാ പരിഷ്കരണത്തിനുള്ള ദേശീയ ഹിതപരിശോധനയും വോട്ടെടുപ്പിന് അനുബന്ധമായി നടന്നു.
വോട്ടർമാർക്ക് പണം വാഗ്ദ്ധാനം
വോട്ടർമാരെ മതവും പണവും ഉയർത്തിക്കാട്ടി സ്വാധീനിക്കാൻ ജമാഅത്തെ ഇസ്ലാമി നേതാവ് ഷെഫീഖുർ റഹ്‌മാൻ ശ്രമിച്ചതായി റിപ്പോർട്ട്. പാർട്ടിക്ക് വേണ്ടി വോട്ട് ചെയ്യുന്നവർക്ക് 15,000 ടാക്ക സമ്മാനം നൽകുമെന്ന് പറയുന്ന ലഘുലേഖകൾ ജമാഅത്തെ ഇസ്ലാമിയും സഖ്യകക്ഷികളും രാജ്യത്തുടനീളം പ്രചരിപ്പിച്ചതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. മതപരമായ പരാമർശങ്ങളും ലഘുലേഖയിലുണ്ട്. ഹസീന തീവ്രവാദ വിരുദ്ധ നിയമപ്രകാരം വിലക്കിയ ജമാഅത്തെ ഇസ്ലാമി പാർട്ടിയെ യൂനുസ് സർക്കാർ തിരികെയെത്തിക്കുകയായിരുന്നു.