കിമ്മിന്റെ പിൻഗാമി കിം ജൂ ഏ

Friday 13 February 2026 7:02 AM IST

സോൾ: ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ, മകൾ കിം ജൂ ഏയെ പിൻഗാമിയായി തിരഞ്ഞെടുത്തെന്ന് റിപ്പോർട്ട്. അയൽ രാജ്യമായ ദക്ഷിണ കൊറിയയുടെ നാഷണൽ ഇന്റലിജൻസ് സർവീസിന്റേതാണ് വിലയിരുത്തൽ. ഏകദേശം 13 - 15 വയസാണ് ജൂ ഏയ്ക്കെന്ന് കരുതുന്നു. ഇപ്പോൾ പൊതുപരിപാടികളിലും മിസൈൽ പരിശോധനകളിലും കിമ്മിനൊപ്പം ജൂവും ഉണ്ടാകാറുണ്ട്. ഇത് രാജ്യത്തിന്റെ ഭാവി ഭരണാധികാരിയെ വാർത്തെടുക്കാനുള്ള പരിശീലനമാണെന്നും ദക്ഷിണ കൊറിയൻ ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. ഈ മാസം അവസാനം നടക്കുന്ന വർക്കേഴ്സ് പാർട്ടി ഒഫ് കൊറിയയുടെ സമ്മേളനത്തിൽ ജൂ പങ്കെടുക്കുമെന്നും കിം പിൻഗാമിയായി പ്രഖ്യാപിച്ചേക്കുമെന്നുമാണ് സൂചന. പിൻഗാമിയായി ജൂ ഏ എത്തിയേക്കുമെന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി അഭ്യൂഹം നിലവിലുണ്ട്.

അതേ സമയം,​ കിമ്മിനെ പറ്റി ഇന്നും വളരെ പരിമിതമായ അറിവേ ലോകത്തിനുള്ളൂ. കിം ജോംഗ് ഇൽ 2011ൽ മരണമടഞ്ഞ പിന്നാലെയാണ് മകനായ കിം ജോംഗ് ഉൻ വർക്കേഴ്സ് പാർട്ടിയുടെയും രാജ്യത്തിന്റെയും സൈന്യത്തിന്റെയും ഏകാധിപതിയായി നിയമിക്കപ്പെട്ടത്. ഉത്തരകൊറിയയുടെ പിതാവെന്നറിയപ്പെടുന്ന കിം ഇൽ സൂംഗ്, കിം ജോംഗ് ഉന്നിന്റെ മുത്തച്ഛനാണ്.

# എല്ലാം രഹസ്യം

 കിം ജൂ ഏയുടെ ചിത്രം ആദ്യമായി പുറത്തുവന്നത് 2022ൽ. കിമ്മിനും ഭാര്യ റി സോൽ ജൂവിനും ഒപ്പം ജൂ ഏ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം കാണുന്നതിന്റെ ചിത്രമായിരുന്നു അത്

 കഴിഞ്ഞ സെപ്തംബറിൽ കിം ചൈന സന്ദർശിച്ചപ്പോൾ ഒപ്പം ജൂ ഏയും ഉണ്ടായിരുന്നു

 ജൂവിനെ കൂടാതെ ഒരു മകനും മകളും കൂടി കിമ്മിനുണ്ടെന്ന് അഭ്യൂഹം. ജൂ കിമ്മിന്റെ രണ്ടാമത്തെ കുട്ടിയാണെന്നാണ് സൂചന

 2013ൽ അമേരിക്കൻ മുൻ ബാസ്‌ക്കറ്റ് ബോൾ താരം ഡെന്നിസ് റോഡ്‌മാൻ ഉത്തര കൊറിയ സന്ദർശിച്ചതിന് പിന്നാലെയാണ് കിമ്മിന് ജൂ ഏ എന്നൊരു മകളുണ്ടെന്ന് പുറംലോകമറിഞ്ഞത്. ജൂവിന്റെ പേര് പോലും ഉത്തര കൊറിയ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

 തന്റെ മകളുടെ പേര് രാജ്യത്ത് മറ്റാർക്കും പാടില്ലെന്ന വിചിത്ര ഉത്തരവ് കിം പുറപ്പെടുവിച്ചിരുന്നെന്നും പറയപ്പെടുന്നു