കമിതാക്കളെ ഒന്നിച്ചുകണ്ടാൽ ആക്രമിക്കുമെന്ന് പോസ്റ്റർ; കോളേജ് കാമ്പസ് ആക്രമിച്ച് ബജ്‌റംഗ്‌ദൾ പ്രവർത്തകർ
ഇൻഡോർ: വാലന്റൈൻസ് ഡേ ആഘോഷത്തിനിടെ വിദ്യാർത്ഥികളെ ആക്രമിച്ച് ബജ്‌റംഗ്‌ദൾ പ്രവർത്തകർ. കോളേജിലേക്ക് അതിക്രമിച്ച് കയറിയ പ്രവർത്തകർ പരിപാടിക്കായി ഒരുക്കിയ വേദി തല്ലിത്തകർത്തു. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.
ഇൻഡോറിലെ നർസി മോൻജി കോളേജിൽ സംഘടിപ്പിച്ച പരിപാടിയാണ് ബജ്‌റംഗ്‌ദൾ പ്രവർത്തകർ തടസപ്പെടുത്തിയത്. ആയുധങ്ങൾ ഉപയോഗിച്ച് കാമ്പസിനുള്ളിലെ വസ്‌തുക്കൾ നശിപ്പിക്കുന്നതിന്റെയും സംഘർഷാവസ്ഥ സൃഷ്‌ടിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. മാരകായുധങ്ങളുമായി എത്തിയ പ്രവർത്തകർ സെക്യൂരിറ്റി ജീവനക്കാരെ മറികടന്ന് കോളേജിലേക്ക് പ്രവേശിക്കുകായായിരുന്നു. അക്രമത്തിൽ വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കോളേജ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.
അതിനിടെ വാലന്റൈൻസ് ഡേ ആഘോഷങ്ങൾക്കെതിരെ പട്‌നയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഹിന്ദു ശിവഭവാനി സേനയുടെ പേരിലാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ആഘോഷിക്കാൻ കമിതാക്കളെ ഒന്നിച്ചുകണ്ടാൽ ആക്രമിക്കുമെന്നാണ് പോസ്‌റ്ററിലുള്ളത്.