ഹൊസകോട്ടെ വാഹനാപകടം; മരിച്ച ഏഴുപേരിൽ മലയാളി വിദ്യാർത്ഥിയും, അപകടം പരീക്ഷ കഴിഞ്ഞുള്ള ആഘോഷത്തിനിടെ

Friday 13 February 2026 12:40 PM IST

ബംഗളൂരു: കർണാടക അതിർത്തിയായ ഹൊസകോട്ടെയിലെ വാഹനാപകടത്തിൽ മരിച്ച ഏഴുപേരിൽ മലയാളിയുമുണ്ടെന്ന് വിവരം. യെലഹങ്ക ആർവിപിയു കോളേജിലെ മലയാളി വിദ്യാർത്ഥിയായ അശ്വിൻ നായരെ (17) തിരിച്ചറിഞ്ഞിട്ടുണ്ട്. അമിതവേഗത്തിലെത്തിയ കാർ ആദ്യം ബെക്കിലിടിക്കുകയും പിന്നീട് നിയന്ത്രണം നഷ്ടപ്പെട്ട് ചരക്കുലോറിയിൽ ഇടിച്ചുകയറുകയുമായിരുന്നു.

അശ്വിനുൾപ്പെടെ കാറിലുണ്ടായിരുന്ന ആറുപേർ തൽക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന അർഹാൻ ഷെരീഫ്, അയാൻ അലി (17),ഫ്രേസർ ടൗൺ സ്വദേശി ഭരത് (18), ഏദൻ ജോർജ് (17) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ പരീക്ഷ കഴിഞ്ഞത് ആഘോഷിക്കാൻ പോയതാണെന്നാണ് വിവരം. ബൈക്ക് യാത്രികനായ ദേവനായ്ക്കഹള്ളി സ്വദേശി ഗഗനും (26) സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹൊസകോട്ടെയിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരനാണ് ഗഗൻ. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. മരിച്ചവരുടെ ബന്ധുക്കളെ വിവരം അറിയിച്ചുവരികയാണെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. കാറിലുണ്ടായിരുന്നവർ സഹപാഠികളാണോ അതോ സുഹൃത്തുക്കളാണോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഇന്ന് പുലർച്ചെ 4.50ന് ഹോസ്‌കോട്ടെ-ദാബസ്‌പേട്ട് ദേശീയപാതയിലെ എം സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ചരക്കുലോറിയുടെ പിൻഭാഗത്തെ ആക്സിൽ പൊട്ടി, ബാരിയറിൽ ഇടിച്ച ശേഷം സർവീസ് റോഡിലേക്ക് മറിയുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. സുലിബെലെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലം പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. മൃതദേഹങ്ങൾ പോസ്​റ്റ്‌മോർട്ടത്തിനായി ഹൊസകോട്ടെ സർക്കാർ ആശുപത്രിയിലേക്ക് മാ​റ്റിയിരിക്കുകയാണ്. തകർന്ന വാഹനങ്ങൾ ക്രെയ്‌നെത്തിച്ചാണ് പ്രധാന റോഡിൽ നിന്നുമാറ്റിയത്.