ജഡ്ജിമാർക്കെതിരെ പരാതി പ്രളയം, പത്തു വർഷത്തിനിടെ 51 ശതമാനം വർദ്ധന

Saturday 14 February 2026 12:17 AM IST

ന്യൂഡൽഹി: കഴിഞ്ഞ പത്തു വർഷത്തിനിടെ ഉന്നത സിറ്റിംഗ് ജഡ്‌ജിമാർക്കെതിരെയുള്ള പരാതികളിൽ 51 ശതമാനം വർദ്ധന. സുപ്രീംകോടതി,​ ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ 2016 മുതൽ 2025 വരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ലഭിച്ചത് 8,630 പരാതികൾ. അഴിമതി, ലൈംഗിക ആരോപണങ്ങൾ അടക്കമുള്ള പരാതികളുണ്ട്.

തമിഴ്നാട് എം.പി വി.എസ്. മതീശ്വരന്റെ ചോദ്യത്തിന് കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ ലോക്‌സഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. സുപ്രീംകോടതിയിൽ നിന്നു ലഭിച്ച വിവരമാണിത്.

ജഡ്‌ജിമാർക്കെതിരെ 2016ൽ 729 പരാതികളുയർന്നെങ്കിൽ 2025ൽ 1102 ആയി ഉയ‌ർന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ഏറ്റവുമധികം പരാതി ലഭിച്ചത് 2024ൽ.​ 1170 എണ്ണം. കുറവ് 2020ൽ,​ 518. കഴിഞ്ഞവർഷം 1102 പരാതികൾ ലഭിച്ചു.

സിറ്റിംഗ് ജഡ്‌ജിമാർക്കെതിരായ പരാതികളുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കാറുണ്ടോ, ഇല്ലെങ്കിൽ അതിന്റെ കാരണം, പരാതികൾ കൈകാര്യം ചെയ്യുന്നതിന് കേന്ദ്രം പ്രത്യേകം മാർഗരേഖ പുറത്തിറക്കിയിട്ടുണ്ടോയെന്നും മതീശ്വരൻ ചോദിച്ചു.

ആഭ്യന്തര അന്വേഷണമാണ് നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ പ്രശ്‌നപരിഹാര വെബ്സൈറ്റുകളിൽ അടക്കം ലഭിക്കുന്ന പരാതികൾ സുപ്രീംകോടതി - ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് അയച്ചു കൊടുക്കാറുണ്ട്.

ആഭ്യന്തര അന്വേഷണം

1 പരാതികൾ കൈകാര്യം ചെയ്യാൻ ജുഡിഷ്യറിയിൽ ആഭ്യന്തര അന്വേഷണ സംവിധാനമുണ്ട്. ഇതിനായി സുപ്രീംകോടതി 1997 മേയ് 7ന് രണ്ടു പ്രമേയങ്ങൾ അംഗീകരിച്ചു

2 സുപ്രീംകോടതി ജഡ്‌ജിമാർ, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ എന്നിവർക്കെതിരെയുള്ള പരാതികൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് സ്വീകരിക്കാം

3 ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെയുള്ള പരാതികൾ ഹൈക്കോടതി ചീഫ് ജസറ്റിസിനും സ്വീകരിക്കാം

പരാതികൾ

2016- 729

2017-682

2018-717

2019-1037

2020-518

2021-686

2022-1012

2023-977

2024-1170

2025-1102