കനത്ത ചൂടിൽ തീപിടിത്തം സ്ഥിരം

Saturday 14 February 2026 12:02 AM IST

വെഞ്ഞാറമൂട്:ചൂട് കൂടിയതോടെ നാട്ടിൽ തീപിടിത്തം വർദ്ധിക്കുന്നു.പ്രദേശത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വെള്ളാണിക്കൽ,കടലുകാണി പാറ,കോട്ടുകുന്നം മല,ഇരട്ടച്ചിറ എന്നിവിടങ്ങളിലെ ഏക്കറോളം പുരയിടങ്ങളാണ് തീപിടിത്തത്തിൽ നശിച്ചത്.ഇവിടെയുള്ള പുൽമേടുകൾ ചൂട് കടുത്തതോടെ കരിഞ്ഞുതുടങ്ങി. പ്രദേശത്തെ കാറ്റും തീയാളിപ്പടരാൻ കാരണമാകുന്നു.

ഇലപൊഴിയാൻ തുടങ്ങിയതോടെ നിരവധി റബർ പുരയിടങ്ങളാണ് തീപിടിത്ത ഭീഷണിയിലുള്ളത്.എന്നാൽ മനുഷ്യരുടെ അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്.അശ്രദ്ധമായി വലിച്ചെറിയുന്ന ബീഡിക്കുറ്റി,തീപ്പെട്ടിക്കൊള്ളി എന്നിവയിൽ നിന്നാണ് അനിയന്ത്രിതമായ തീപടരുകയും ഏക്കറോളം പുരയിടം കത്തി നശിക്കുകയും ചെയ്യുന്നത്. ഇലപൊഴിയും സീസണിൽ കരിയില കത്തിക്കുന്നത് പതിവാകുകയും വളരെ പെട്ടെന്ന് തീ റബർ പുരയിടത്തിലേക്ക് ആളിക്കത്തുകയും ചെയ്യുന്നു.ഇത് നിരവധി ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്കും,ഔഷധ സസ്യങ്ങൾ ഉൾപ്പെടെയുള്ള സസ്യങ്ങളുടെ വംശനാശത്തിനും കാരണമാകുന്നു.

 കാർഷിക മേഖലയിലെ വർദ്ധിച്ച ചെലവും,വന്യമൃഗങ്ങളുടെ ശല്യവും കാരണം ഏക്കർ കണക്കിന് പുരയിടമാണ് തരിശായി കിടക്കുന്നത്.കാടുകയറിയ ഇടങ്ങൾ തീയിട്ട് നശിപ്പിക്കുന്നതിലൂടെ തീ അനിയന്ത്രിതമാവുകയും,അയൽ പുരയിടം കൂടി അഗ്നിക്ക് ഇരയാവുകയും ചെയ്യുന്നു.

 ഫയർഫോഴ്‌സിന്റെ നിർദേശങ്ങൾ

തീപിടിത്തമുണ്ടായാൽ ഉടൻ ഫയർഫോഴ്‌സിനെ അറിയിക്കുക.പലപ്പോഴും തീയിട്ടതിന്റെ പേരിൽ നിയമ നടപടിയുണ്ടാകുമോ എന്ന് പേടിച്ച് അവസാന ഘട്ടത്തിൽ മാത്രമാണ് ഫയർ ഫോഴ്‌സിനെ അറിയിക്കുന്നത്. സേവനം സൗജന്യവും 24 മണിക്കൂറുമാണ്.

* ഫയർ ബെൽറ്റ് രൂപീകരിച്ച ശേഷം തരിശിടങ്ങളിൽ തീയിടുക

* കരിയില പോലുള്ളവ കത്തിക്കുമ്പോൾ വെള്ളം കരുതുക

* ടൂറിസ്റ്റ് സ്ഥലങ്ങളിലെത്തുമ്പോൾ സിഗരറ്റ്,തീപ്പെട്ടി ഇവ കത്തിച്ച് വലിച്ചെറിയുന്നവ ഒഴിവാക്കുക. കരിയില കൂട്ടി കത്തിക്കാതിരിക്കുക