കടന്നുപോകുന്നത് സർക്കാരിന് അഹിതം വന്നാൽ ശിക്ഷിക്കപ്പെടുന്ന കാലത്തിലൂടെ:ടി.പത്മനാഭൻ

Friday 13 February 2026 10:40 PM IST

വന്ദേമാതരം നിർബന്ധമാക്കുന്നത് പരാമർശിച്ച് കഥാകൃത്ത്

കണ്ണൂർ:സർക്കാരിന് അഹിതമായ കാര്യങ്ങൾ മനസിൽ പോലുമുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുന്ന കാലത്തിലൂടെയാണ് നാം കടന്നുപോവുന്നതെന്ന് കഥാകൃത്ത് ടി.പത്മനാഭൻ. കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ മാടായി കോളേജ് ചരിത്രവിഭാഗവും ജവഹർലാൽ നെഹ്റു പബ്ലിക്ക് ഗവേഷണ കേന്ദ്രവും നെഹ്രുവിന്റെ പാരമ്പര്യം രാഷ്ട്രം, മതനിരപേക്ഷത ജനാധിപത്യം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിനദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വന്ദേമാതരം പാടണമെന്ന നിർബന്ധമായ നിയമം കൊണ്ടുവന്നിരിക്കുകയാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ് ഈ നിയമം എന്ന് എല്ലാവർക്കും അറിയാം.ഈ നീക്കം ശാന്തമായ രാജ്യത്തിന്റെ അന്തരീക്ഷത്തെ പ്രക്ഷുബ്ധമാക്കുമെന്ന് ഭരണാധികാരികൾക്ക് അറിയാം. വൈകിയെങ്കിലും എല്ലാവർക്കും സദ്ബുദ്ധിയുണ്ടാകട്ടെയെന്നും ടി.പത്മനാഭൻ പറഞ്ഞു.

മുൻ മേയർ അഡ്വ. ടി .ഒ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ആദിത്യ മുഖർജി മുഖ്യപ്രഭാഷണം നടത്തി. ഡോ.രാജശ്രീ, കെ .കെ.ഫൽഗുനൻ എന്നിവർ പ്രസംഗിച്ചു. മാടായി കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എം.വി .ജോണി സ്വാഗതവും എം.രത്‌നകുമാർ നന്ദിയും പറഞ്ഞു.പ്രബന്ധ അവതരണങ്ങളിൽ പ്രമുഖ ചരിത്രകാരി മ്യദുല മുഖർജി, ടിന്റു കെ.ജോസഫ്, ടി.പി.കുഞ്ഞികണ്ണൻ, ഡോ.പി.മോഹൻദാസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ മേയർ അഡ്വ.പി.ഇന്ദിര, എം.കെ.രാഘവൻ എം.പി എന്നിവർ പങ്കെടുക്കും.കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസേർച്ചിന്റെ സഹായത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.