മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടർ ചമഞ്ഞ് കറങ്ങിനടന്ന 16കാരി പിടിയിൽ
ഉള്ളൂർ: വനിതാ ഡോക്ടർ ചമഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്‌തെസ്‌കോപ്പും മാസ്‌കും ധരിച്ച് കറങ്ങിനടന്ന 16കാരിയെ സുരക്ഷാ ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറി.കൊല്ലം സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിനിയാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
ഇന്നലെ രാവിലെ സ്കൂളിൽ പോകാനായി വീട്ടിൽ നിന്നിറങ്ങിയതെന്നാണ് വിവരം.തുടർന്ന് ട്രെയിനിൽ തിരുവനന്തപുരത്ത് എത്തുകയായിരുന്നു.ന്യൂറോ സർജറിയിൽ സീനിയർ റസിഡന്റ് ആണെന്ന് സുരക്ഷാജീവനക്കാരെ ധരിപ്പിച്ച ശേഷമാണ് സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്കിൽ പ്രവേശിപ്പിച്ചത്. ജീവനക്കാർക്ക് സംശയം തോന്നിയതോടെ ബന്ധപ്പെട്ട വിഭാഗത്തിൽ തിരക്കുകയും ഇത്തരത്തിൽ ഒരു ഡോക്ടർ ഡ്യൂട്ടിയിലില്ലെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
തുടർന്ന് സി.സി ടിവി ക്യാമറ പരിശോധിച്ചതിൽ ലിഫ്റ്റിൽ കയറുന്നതും ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചു.പിന്നീട് പുറത്ത് പോയതായും വ്യക്തമായി. ഉച്ചയോടെ മറ്റൊരു വേഷത്തിൽ ഓട്ടോയിൽ കയറാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാർ തടഞ്ഞുവച്ച് മെഡിക്കൽ കോളേജ് പൊലീസിന് കൈമാറുകയായിരുന്നു.
ഭർത്താവിന് ശ്രീചിത്ര മെഡിക്കൽ സെന്ററിൽ ജോലിയാണെന്ന് പറഞ്ഞതും അന്വേഷണത്തിൽ കളവാണെന്ന് വ്യക്തമായി.പേരൂർക്കട സ്വദേശിനിയാണെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് കോട്ടയം സ്വദേശിനിയാണെന്ന് മാറ്റിപ്പറഞ്ഞു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്.ഇവരുടെ ബാഗ് പരിശോധിച്ചപ്പോൾ ലഭിച്ച ആധാറിൽ നിന്നാണ് പ്രായത്തെക്കുറിച്ച് വ്യക്തത ലഭിച്ചത്.കൈവശം ഉണ്ടായിരുന്ന മൊബൈൽ നമ്പറും പരിശോധിച്ച് ബന്ധുക്കളെ കണ്ടെത്തി വിവരമറിയിച്ചു. ആധാറിലെ വിവരങ്ങളുടെ ആധികാരികത പരിശോധിച്ച് വരികയാണ്. ബന്ധുക്കളുടെ മൊഴിയെടുത്തശേഷമേ വിഷയത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു.