മാമല്ലപുരത്ത് 700 വർഷം പഴക്കമുള്ള ക്ഷേത്രം തകർന്നു

Friday 18 October 2019 12:25 AM IST

ചെന്നൈ: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയ തമിഴ്നാട്ടിലെ മാമല്ലപുരത്ത് 700ഓളം വർഷം പഴക്കമുള്ള ക്ഷേത്രം തകർന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സ്ഥലശയന പെരുമാൾ ക്ഷേത്രത്തിന്റെ ഭാഗമായ മണ്ഡപത്തിന്റെ തൂണുകൾക്ക് മുകളിലായുള്ള ഗ്രാനൈറ്റ് മേൽക്കൂരയാണ് തകർന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തണമെന്ന ആവശ്യം കാലങ്ങളായി നിലനിൽക്കുന്നതാണ്.

ഹിന്ദു റിലീജിയസ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന്റെ അധീനതയിലുള്ള ഈ ക്ഷേത്രം 14-ാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്നാണ് കരുതുന്നത്. ആഘോഷ സമയത്ത് ആചാരപ്രകാരമുള്ള ചടങ്ങുകൾ നടക്കുന്ന മണ്ഡപത്തിന്റെ മേൽക്കൂരയാണ് തകർന്നത്. ചിത്തിര ബ്രഹ്മോത്സവ സമയത്ത് ക്ഷേത്രത്തിലെ വിഗ്രഹം എഴുന്നള്ളത്തിന് ശേഷം ഈ മണ്ഡപത്തിൽ വയ്ക്കാറുണ്ട്.