ചോദ്യപേപ്പർ മാറി നൽകി: പ്രതിഷേധവുമായി വിദ്യാർത്ഥികൾ
ആലപ്പുഴ: ആലപ്പുഴ എസ്.ഡി കോളേജിൽ ഒന്നാംവർഷ വിദ്യാർത്ഥികളുടെ ചോദ്യപേപ്പർ മാറിയത് വിവാദമായി. വിദ്യാർത്ഥികൾ പ്രതിഷേധത്തിന്റെ ഭാഗമായി പ്രിൻസിപ്പലിനെ തടഞ്ഞുവച്ചു. കഴിഞ്ഞ ജനുവരിയിൽ നടന്ന പരീക്ഷയിലാണ് 2024 അഡ്മിഷൻ വിദ്യാർത്ഥികളുടെ ഇമ്പ്രൂവ്മെന്റ് ചോദ്യപേപ്പർ
ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികൾക്ക് നൽകിയത്. പരീക്ഷ പേപ്പർ മൂല്യനിർണയത്തിന് എടുത്തപ്പോഴാണ് ചോദ്യ പേപ്പർ മാറിയത് അദ്ധ്യാപകർക്ക് മനസിലായത്. ഇക്കാര്യം കേരള സർവകലാശാല രജിസ്ട്രാറെയും പരീക്ഷ കൺട്രോളറെയും പ്രിൻസിപ്പൽ അറിയിച്ചു. തുടർന്ന് എല്ലാ ഡിപ്പാർട്ടുമെന്റുകളിൽ നിന്നും വിവരം ശേഖരിച്ച് 22ന് രേഖാമൂലം യൂണിവേഴ്സിറ്റിയെ അറിയിച്ചു. ജനുവരി 8, 12, 14 തീയതികളിൽ നടന്ന പരീക്ഷകളിലാണ് ചോദ്യപേപ്പർ മാറിയത്. വിവിധ ഡിപ്പാർട്ടുമെന്റുകളിലായി 188 വിദ്യാർത്ഥികൾക്കാണ് ചോദ്യപേപ്പർ മാറി നൽകിയത്. ഇക്കാര്യം വിശദമായി അതത് വകുപ്പ് മേധാവികൾ വിദ്യാർത്ഥികളെ അറിയിച്ചിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു. ജനുവരി എട്ടിന് നടന്ന ഫിസിക്സ് പേപ്പറായ പ്രോപ്പർട്ടീസ് ഒഫ് സോളിഡ്സ്, ഹിസ്റ്ററി വിഭാഗത്തിന്റെ ജെൻഡർ ത്രൂ ദി ഏജസ്, 12ന് നടന്ന ഇക്കണോമിക്സ് വിഭാഗത്തിന്റെ ഫണ്ടമെന്റൽസ് ഒഫ് മൈക്രോ ഇക്കണോമിക്സ്, ഹിസ്റ്ററിയിലെ ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ, 14ന് നടന്ന എക്കണോമിക്സിലെ ഇക്കണോമിക്സ് ഫോർ എവരി വൺ, മത്‌സ് വിഭാഗത്തിലെ ന്യൂമറിക്കൽ എബിലിറ്റി-1, ഫിസിക്സിലെ ഗ്രീൻ എനർജി എന്നീ ചോദ്യപേപ്പറുകളാണ് മാറിയത്. വിദ്യാർത്ഥികളും ചോദ്യപേപ്പറിലെ വർഷം ശ്രദ്ധിച്ചില്ല. സംഭവത്തിൽ യൂണിവേഴ്സിറ്റി കൂടിയാലോചിച്ച് നടപടി സ്വീകരിച്ച് വരികയാണ്. എന്നാൽ രണ്ടുവർഷത്തെ വിദ്യാർത്ഥികളുടെയും സിലബസുകൾ തമ്മിൽ 10 ശതമാനത്തിന്റെ വ്യത്യാസം മാത്രമെവരുത്തിയട്ടുള്ളു. ഇതാണ് വിദ്യാർത്ഥികൾക്കും ചോദ്യപേപ്പർ മാറിയത് മനസിലാകാൻ സാധിക്കാതിരുന്നത്. 1.30ന് നടക്കേണ്ട പരീക്ഷയ്ക്ക് 11 മണിക്കേ വെബ്സൈറ്റിൽ നിന്ന് ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ സാധിക്കു. ഒരുദിവസം കോളേജിൽ 36 പരീക്ഷകൾ വരെ നടക്കാറുണ്ട്. ഇങ്ങനെ വന്ന പിഴവാണിതെന്നും കോളേജ് അധികർതർ പറഞ്ഞു.
പ്രതിഷേധം ആസൂത്രിതം
ചോദ്യപേപ്പർ മാറിയത് അറിഞ്ഞപ്പോഴും ഫലം വന്നപ്പോഴും ഇല്ലാതിരുന്ന പ്രതിഷേധം ഇപ്പോൾ ഉയർത്തുന്നത് ആസൂത്രിതമാണെന്ന് കോളേജ് അധികൃതർ പറയുന്നു. കോളേജ് വളപ്പിലുണ്ടായിരുന്ന നക്ഷത്രക്കുളം മൂടിയതുമായി ബന്ധപ്പെട്ട കാരണങ്ങളാണ് ഇതിന് പിന്നിൽ. മൂടിയ കുളം തുറന്നുനൽകിയില്ലെങ്കിൽ ചോദ്യപേപ്പർ മാറി നൽകിയത് പുറത്ത് അറിയിക്കുമെന്ന് വിദ്യാർത്ഥി യൂണിയൻ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി പ്രിൻസിപ്പലിന്റെ മുറി പുറത്തുനിന്ന് പൂട്ടുകയും നക്ഷത്രക്കുളം മൂടിയ സ്ഥലത്തെ മണ്ണ് പ്രിൻസപ്പലിന്റെ മുറിയിൽ കൊണ്ടിടുകയും ചെയ്തിരുന്നു. കുളം തുറന്നില്ലെങ്കിൽ തന്റെ കസേരയിൽ വാഴ വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രിൻസിപ്പൽ പറഞ്ഞു.
കോളേജിലെ നക്ഷത്രക്കുളം മൂടിയതാണ് കുട്ടികൾ ഇപ്പോൾ വിവാദമാക്കിയിരിക്കുന്നത്. ചോദ്യപേപ്പർ മാറിയ വിവരം സർവകലാശാലെയെ അറിയിച്ചിട്ടുണ്ട്. സർകലാശാലയുടെ മറുപടിക്കായി കാത്തിരിക്കുകയാണ്
ഡോ. വി.ആർ. പ്രഭാകരൻ നായർ
പ്രിൻസിപ്പൽ ഇൻചാർജ്
എസ്.ഡി കോളേജ്, ആലപ്പുഴ