കാടിൻ്റെ സ്വരമറിഞ്ഞ്, കർണാടകസംഗീതം സാധാരണക്കാരിലേക്ക്...
തൃശൂർ: കാടിനേയും പരിസ്ഥിതിയേയും കണ്ടറിഞ്ഞ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ സംഗീതജ്ഞനായ ശാസ്ത്രജ്ഞൻ ഡോ. കണ്ണൻ സി.എസ്.വാര്യർ, കർണാടക സംഗീതത്തേയും ജനകീയമാക്കുകയാണ്. സാധാരണക്കാരിലേക്ക് സംഗീതം എത്തിക്കാൻ ലളിതം എന്ന ആൽബത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് കേരള വന ഗവേഷണ കേന്ദ്രം ഡയറക്ടറായ ഡോ. കണ്ണൻ. വനം വകുപ്പിന്റെ തീം സോംഗ് ഭാവഗായകൻ പി.ജയചന്ദ്രൻ ആലപിച്ച കാടറിവിനും കഴിഞ്ഞ വർഷത്തെ തീം സോംഗ് വനനീരിനും ഈണമിട്ട് ശ്രദ്ധേയനായ ഡോ.കണ്ണൻ, ത്യാഗരാജ സ്വാമികൾ, വ്യാസരായ തീർത്ഥ, പാപനാശം ശിവൻ, മൈസൂർ വാസുദേവാചാര്യ, സി.രാജഗോപാലാചാരി എന്നിവരുടെ പ്രശസ്തമായതും ജനപ്രിയമായതുമായ 10 കീർത്തനങ്ങളാണ് ആൽബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലളിതമായാണ് കീർത്തനങ്ങളെല്ലാം വേറിട്ട രീതിയിൽ ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്. മാതാപിതാക്കളോടുള്ള ആദരസൂചകമായി ശ്രീ ചന്ദ്ര എന്ന ബാനറിലാണ് പുറത്തിറക്കിയിരിക്കുന്നത്. അമ്മ ശ്രീദേവീ വാര്യർ അഷ്ടപദി ഗായികാരത്നമായിരുന്നു. അച്ഛൻ പ്രൊഫ. എൻ.എം.സി വാര്യർ വാഗ്മിയും കവിയും ജ്യോതിഷ പണ്ഡിതനുമായിരുന്നു. ആദ്യ പതിപ്പ് സംഗീത സംവിധായകൻ എം.കെ.അർജുനനാണ് പ്രകാശനം ചെയ്തത്. രണ്ടാം പതിപ്പ് നടൻ ജയറാമും.
മലിനീകരണത്തിനെതിരേയും...
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനായി മൂന്ന് പരിസ്ഥിതി ഗാനങ്ങളും വനഗവേഷണ കേന്ദ്രത്തിനായി രണ്ട് ഗാനങ്ങളും പുറത്തിറക്കി. യജുർവേദത്തെ ആസ്പദമാക്കിയുള്ള പ്രകൃതീവന്ദനവും പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയുള്ള ഒന്നുചേരാം ഒന്നായ് പാടാം എന്ന ഗാനവും ഏറെ ശ്രദ്ധനേടി. ഐക്യരാഷ്ട്ര സഭയ്ക്കു വേണ്ടി തടിയിൽ നിന്നും സംഗീതം എന്ന ജുഗൽബന്ദി മകൻ അമൃത് കെ.വാര്യർക്കൊപ്പം അവതരിപ്പിച്ചിരുന്നു.
മാസത്തിൽ രണ്ട് ഗാനങ്ങൾ വീതം യൂട്യൂബിലൂടെ സ്വന്തമായി ഈണമിട്ട് ആലപിക്കുന്നുണ്ട്. നൂറ്റിനാൽപ്പതിലേറെ ഗാനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. എം.ജി.രാധാകൃഷ്ണൻ ഈണമിട്ട പ്രശസ്തമായ നീയന്നെ മറന്നോ കണ്ണാ എന്ന ലളിതഗാനത്തിന് പശ്ചാത്തല സംഗീതമൊരുക്കി ആലപിച്ചപ്പോൾ യൂട്യൂബിൽ ഒരു ലക്ഷത്തിലധികം പേരാണ് കേട്ടത്.
-ഡോ. കണ്ണൻ സി.എസ്.വാര്യർ