സ്പായിലെ കൂട്ടമാനഭംഗം : അവസാന പ്രതിയും പിടിയിൽ

Saturday 14 February 2026 1:41 AM IST

തിരുവല്ല : ഗുണ്ടാപ്പിരിവ് നൽകാത്തതിന് മഞ്ഞാടിയിലെ സ്പാ ജീവനക്കാരിയെ കൂട്ടമാനഭംഗം ചെയ്ത കേസിൽ ഏഴാം പ്രതിയും അറസ്റ്റിൽ. തിരുവല്ല മീന്തലക്കര പാറയ്ക്കാമണ്ണിൽ പുത്തൻവീട്ടിൽ ഷിന്റോ പി. സണ്ണി (22) ആണ് പിടിയിലായത്. ഇയാൾ ആദ്യം പ്രതി പട്ടികയിൽ ഇല്ലായിരുന്നു. കേസിലെ ഒന്നാംപ്രതി മരണം സുബിനെ ചോദ്യം ചെയ്തപ്പോഴാണ് ഷിന്റോ കുറ്റകൃത്യത്തിൽ സഹായിച്ചെന്ന് വ്യക്തമായത്. ഇയാളെ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടുകയായിരുന്നു. സ്പായിൽ സംഭവം നടക്കുമ്പോൾ ഷിന്റോയാണ് ദൃശ്യങ്ങൾ പകർത്തിയത്. . കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ഈ മാസം ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ ഒന്നാംപ്രതി കുറ്റപ്പുഴ പാപ്പനവേലിൽ സുബിൻ അലക്‌സാണ്ടർ ചാക്കോ (മരണം സുബിൻ -29), കുളക്കാട് മുപ്പിരിയിൽ ബെർലിൻ ദാസ് (38), നിരണം കോതേരിൽ വീട്ടിൽ അഖിൽകുമാർ (വരുൺ -36), ചുമത്ര കോഴിക്കോട്ട് പറമ്പിൽ വീട്ടിൽ പ്രശോഭ് (രൊക്കൻ- 26), ആയാപറമ്പ് കാടാത്ത് വീട്ടിൽ സാജൻ തോമസ് (23), മഞ്ഞാടി ഊരേത്ര തൈമലയിൽ കിരൺ തോമസ് (22) എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി പിടിയിലായിരുന്നു. ഇവരെല്ലാം റിമാൻഡിലാണ്. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കാനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് പറഞ്ഞു.