പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഏഴാമാണ്ട്; വീരമൃത്യു വരിച്ച 40 സൈനികർക്ക് ആദരമർപ്പിച്ച് രാജ്യം
ന്യൂഡൽഹി: രാജ്യത്തിന്റെ കാവൽ ഭടൻമാരായ 40 ധീര സൈനികരെ ഇന്ത്യക്ക് നഷ്ടമായ ദിനമാണ് ഫെബ്രുവരി 14. പുൽവാമ ഭീകരാക്രമണത്തിന്റെ ഏഴാം വാർഷികം ആചരിക്കുകയാണ് ഇന്ന് രാജ്യം. സിആർപിഎഫ് വാഹനവ്യൂഹത്തിലേക്ക് ജെയ്‌ഷെ മുഹമ്മദ് ഭീകരൻ അദീൽ അഹമ്മദ് ദാർ സ്‌ഫോടകവസ്തു നിറച്ച കാർ ഓടിച്ച് കയറ്റിയാണ് ഭീകരാക്രമണം നടത്തിയത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് 2,500ലധികം സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) സേനാംഗങ്ങളുമായി വന്ന 78 വാഹനങ്ങളുടെ വ്യൂഹത്തെയാണ് ഭീകരർ ലക്ഷ്യമിട്ടത്.
ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപ്പുരയ്ക്ക് സമീപമാണ് ആക്രമണം നടന്നത്. 80 കിലോഗ്രാം ആർഡിഎക്സ്, അമോണിയം നൈട്രേറ്റ് എന്നിവയുൾപ്പെടെ 300 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ ചാവേർ വന്ന കാറിൽ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഉഗ്രസ്‌ഫോടനത്തിൽ കാറും ബസും തിരിച്ചറിയാനാകാത്തവിധം തകർന്നു. മൃതദേഹങ്ങൾ നൂറ് മീറ്റർ ചുറ്റുവട്ടത്തുവരെ ചിതറിത്തെറിച്ചു. പിന്നാലെയെത്തിയ ബസുകൾക്കും കേടുപാടുപറ്റി. ചാവേർ ഇടിച്ചുകയറ്റിയ 76ാം ബറ്റാലിയന്റെ ബസിൽ 40 പേരാണ് ഉണ്ടായിരുന്നത്. വീരമൃത്യു വരിച്ചവരിൽ മലയാളി സൈനികനുമുണ്ടായിരുന്നു. മലയാളിയായ വസന്തകുമാർ 82ാം ബറ്റാലിയനിലെ ജവാനായിരുന്നു.
പുൽവാമ ഭീകരാക്രമണത്തിനൊപ്പം ചേർത്ത് വായിക്കേണ്ട പേരാണ് ബലാകോട്ട് വ്യോമാക്രമണം. സി ആർ പി എഫ് ജവാൻമാരുടെ വീരമൃത്യുവിന് പകരം ചോദിക്കാൻ 2019 ഫെബ്രുവരി 26 ന് ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ ബലാകോട്ട് മേഖലയിലെ ഒരു തീവ്രവാദ ക്യാമ്പ് ആക്രമിച്ചു. വ്യോമസേനയുടെ ആക്രമണത്തിൽ മുന്നോറോളം ഭീകരർ കൊല്ലപ്പെട്ടു.