ജലജന്യരോഗങ്ങളെ കരുതണം

Sunday 15 February 2026 12:17 AM IST

കോട്ടയം : വേനൽ കടുത്തതോടെ ജലജന്യ രോഗങ്ങളിൽ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ഷിഗെല്ല ഉൾപ്പെടെയുള്ള വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം പകർച്ചവ്യാധികൾ എന്നിവ പകരാൻ സാദ്ധ്യതയേറെയാണ്. പുറത്തു നിന്നുള്ള ഭക്ഷണം, ശീതളപാനീയങ്ങൾ, ചടങ്ങുകൾക്ക് നൽകുന്ന വെൽക്കം ഡ്രിങ്കുകൾ, തിളച്ച വെള്ളത്തോടൊപ്പം പച്ചവെള്ളം ചേർത്തു കുടിക്കുന്ന ശീലം, ശുചിത്വക്കുറവ് തുടങ്ങിയവ ജലജന്യരോഗങ്ങൾ പിടിപെടാൻ കാരണമാകും. വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയായ നിർജ്ജലീകരണം മരണകാരണമായേക്കാം. വയറിളക്ക രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ പാനീയ ചികിത്സ തുടങ്ങണം. ഇതിനായി ഒ ആർ എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ഉപ്പും പഞ്ചസാരയും ചേർത്ത് തയ്യാറാക്കിയ നാരങ്ങാവെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ഒരു ഗ്ലാസിന് ഒരു സ്പൂൺ പഞ്ചസാരയും ഒരു നുള്ള് ഉപ്പും എന്ന കണക്കിൽ ചേർത്ത പാനീയവും നൽകാം. കുട്ടികൾക്ക് അര മണിക്കൂർ ഇടവിട്ട് ആവശ്യത്തിനും മുതിർന്നവർക്ക് ഓരോ ഗ്ലാസ് വീതവും നൽകണം.

തിളപ്പിച്ചാറിയ വെള്ളം കുടിക്കുക

മലത്തിൽ രക്തം കാണുക, അതിയായ വയറിളക്കവും ഛർദ്ദിയും, വയറിളക്കത്തോടൊപ്പം കടുത്ത പനി, മൂത്രം പോകാതിരിക്കുക, ക്ഷീണം, മയക്കം, അപസ്മാരം, തുടങ്ങിയവ ഉണ്ടായാൽ പാനീയ ചികിത്സ തുടരുകയും അടിയന്തര ചികിത്സ തേടുകയും വേണം. ദിവസങ്ങൾ നീളുന്ന പനി, ദേഹവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ടൈഫോയ്ഡിന്റെ ലക്ഷണങ്ങൾ.

പ്രതിരോധ മാർഗങ്ങൾ

 വെൽക്കം ഡ്രിങ്ക് ശുദ്ധമാണെന്ന് ഉറപ്പാക്കണം

 തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

 പുറമേ നിന്നുള്ള ഭക്ഷണം ഒഴിവാക്കുക

കിണർ വെള്ളം പതിവായി ക്ലോറിനേറ്റ് ചെയ്യുക

 ആഹാരസാധനങ്ങൾ ചൂടോടെ കഴിക്കുക

 ആഹാരസാധനങ്ങൾ അടച്ചു സൂക്ഷിക്കുക

കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക

''ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചികിത്സ തേടണം. മതിയായ വിശ്രമം പ്രധാനമാണ്. ധാരാളം വെള്ളം കുടിക്കണം. വൃത്തിരഹിതമായ സ്ഥലങ്ങളിൽ ആഹാര സാധനങ്ങൾ പാകം ചെയ്യരുത്.

ആരോഗ്യ വിദഗ്ദ്ധർ