മകളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം  ആറു വയസുകാരി ഒരു വർഷത്തോളം ലൈംഗിക പീഡനത്തിന് ഇരയായി

Saturday 14 February 2026 9:22 PM IST

കൊച്ചി: എറണാകുളം പോണേക്കരയിൽ പിതാവിനൊപ്പം മരിച്ചനിലയിൽ കണ്ടെത്തിയ ആറു വയസുകാരി ഒരു വർഷത്തോളം ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണത്തിന് തൊട്ടു മുമ്പും പീഡിപ്പിക്കപ്പെട്ടു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഭീകരത വ്യക്തമായതോടെ എളമക്കര പൊലീസ് പോക്‌സോ കേസെടുത്തു. പിഞ്ചുകുഞ്ഞിന്റെ രഹസ്യഭാഗത്തടക്കം മുറിപ്പാടുകളുണ്ടെന്ന ഞെട്ടിക്കുന്ന വിവരം ജനുവരി 23ന് കേരളകൗമുദിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ആരാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

ജനുവരി 15ന് രാവിലെയാണ് ആലപ്പുഴ പൂച്ചാക്കൽ സ്വദേശിയായ 33കാരനെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിലും മകളെ കട്ടിലിൽ മരിച്ചനിലയിലും കണ്ടെത്തിയത്. ഭാര്യ വഴക്കിട്ട് പിണങ്ങിപ്പോയതിൽ മനംനൊന്ത് മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തെന്നായിരുന്നു പ്രാഥമിക നിഗമനം. കുട്ടിയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായതോടെ ഫൊറൻസിക് സർജൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി വിവരം കൈമാറുകയായിരുന്നു.

അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം ലഭിച്ചതോടെയാണ് പൊലീസ് പോക്‌സോ കേസെടുത്തത്. സുഹൃത്തുക്കളായ ദമ്പതികളെ സ്വകാര്യവിവരങ്ങൾ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കുഞ്ഞിന്റെ പിതാവ് പണമോ സ്വർണമോ കൈക്കലാക്കിയെന്ന സംശയത്തെച്ചൊല്ലിയുള്ള തർക്കമാണ് ഭാര്യയുടെ പിണങ്ങിപ്പോക്കിന് വഴിവച്ചതെന്ന് പൊലീസ് സംശയിച്ചിരുന്നു. ഈ ദമ്പതികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതായാണ് വിവരം. യുവാവ് ജോലിക്ക് പോകാത്തതിനാലുള്ള സാമ്പത്തികബുദ്ധിമുട്ടിന്റെ പേരിൽ ഭാര്യയുമായി വഴക്ക് പതിവായിരുന്നു. കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി.

മരണം അറിയാതെ

ഭാര്യ കാത്തിരുന്നു

താനും മകളും പോവുകയാണെന്ന് ഭാര്യക്ക് സന്ദേശം അയച്ചതിന് ശേഷമാണ് യുവാവ് കടുംകൈ ചെയ്തത്. രാത്രി 11ഓടെ പിണക്കംമറന്ന് ഭാര്യ ജോലിസ്ഥലത്തു നിന്ന് എത്തിയെങ്കിലും വീടിന്റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. അച്ഛനും മകളും പുറത്തുപോയതാകുമെന്ന് കരുതി സിറ്റൗട്ടിലിരുന്ന് നേരം വെളുപ്പിച്ചു. ഫോണെടുക്കാതെ വന്നതോടെ പുലർച്ചെ ബന്ധുവിനെ വിളിച്ചുവരുത്തി. ഇയാൾ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടത്. യുവാവ് ലഹരിക്കടിമയായിരുന്നുവെന്നും സൂചനകളുണ്ട്.