ഉപേക്ഷിച്ച നിലയിൽ ബാഗ്; ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് കണ്ടെത്തിയത് ലക്ഷങ്ങൾ വിലമതിക്കുന്ന സാധനം

Saturday 14 February 2026 11:13 PM IST

കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 10 കിലോ കഞ്ചാവ് കണ്ടെത്തി. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന്റെ വടക്ക് ഭാഗത്ത് റെയിൽവേനടപ്പാലത്തിന്റെ അടിയിൽ സിഗ്നൽ ബോക്സിൽ സംശയാസ്പദമായി കണ്ടെത്തിയ ബാഗിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ബാഗ് ഉപേക്ഷിച്ച നിലിയിലായിരുന്നു. പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ആലുവ എക്‌സെെസ് സർക്കിൾ ഓഫീസ് ആർപിഎഫ് തിരുവനന്തപുരം ക്രെെം ഇന്റലിജൻസ് ടീം, ആലുവ ആർപിഎഫ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെത്തിയത്.

അതേസമയം, എറണാകുളം കേന്ദ്രീകരിച്ച് വിദ്യാ‌ർത്ഥികൾക്കും യുവജനങ്ങൾക്കും മാരകമയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന യുവാവിനെ എക്സൈസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തു. നിരവധി കേസുകളിലെ പ്രതി മട്ടാഞ്ചേരി ചുള്ളിക്കൽ ജന്മപ്പറമ്പിൽവീട്ടിൽ ഫൈസൽ നാസറിനെയാണ് (33) എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിംകുമാർ ദാസ്, ഇൻസ്പെക്ടർ സേതുലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. 159 നൈട്രാസെപാം ഗുളികകളും 0.633 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.

മയക്കുമരുന്ന് ഗുളികകൾ ആദ്യം സൗജന്യമായി നൽകി ഇരകളെ ആകർഷിക്കുന്നതാണ് പ്രതിയുടെ പതിവെന്ന് എക്സൈസ് പറഞ്ഞു. ഇടപാടുകാർക്ക് ഇടയിൽ പടയപ്പ ഫൈസൽ, ഡോക്ടർ ഫൈസൽ എന്നീ അപരപേരുകളിലാണ് പ്രതി അറിയപ്പെടുന്നത്. പൊലീസിലും എക്സൈസിലുമായി കഞ്ചാവ്, രാസലഹരി വിതരണത്തിന് നിരവധി കേസുകളുണ്ട്. മാനസികവിഭ്രാന്തി നേരിടുന്നവർക്ക് ഡോക്ടർമാർ കുറിക്കുന്ന നൈട്രാസെപാം ഗുളിക സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് ഫൈസൽ വാങ്ങുന്നത്. പിടിച്ചെടുത്ത ഗുളികകൾ 89.205 ഗ്രാം തൂക്കം വരും. 6 രൂപ വിലയുള്ള ഒരു ഗുളിക 100 രൂപയ്ക്കാണ് വിൽക്കുന്നത്. മുൻകൂട്ടി ആവശ്യപ്പെടുന്നവർക്കാണ് മയക്കുമരുന്നുകൾ എത്തിക്കുന്നത്.