എ.ഐ ഉച്ചകോടിക്ക് നാളെ തുടക്കം; 10,000 കോടി ഡോളറിന്റെ നിക്ഷേപം നേടാൻ ഇന്ത്യ
ന്യൂഡൽഹി: നാളെ മുതൽ 20 വരെ ഡൽഹിയിൽ നടക്കുന്ന എ.ഐ ഉച്ചകോടിയിൽ 10,000 കോടി ഡോളറിന്റെ നിക്ഷേപം നേടിയെടുക്കാൻ ഇന്ത്യ. ഉച്ചകോടിക്കെത്തുന്ന 40ൽപ്പരം എ.ഐ രംഗത്തെ അതികായന്മാരുമായും ടെക് ഭീമന്മാരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. ആമസോൺ, നെറ്റ്ഫ്ലിക്‌സ്, സൂം തുടങ്ങി 100ൽപ്പരം ടെക് കമ്പനികളുടെ പ്രതിനിധികളുമെത്തുന്നുണ്ട്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ, ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ, ഗൂഗിൾ ഡിപ്മൈൻഡ് സഹസ്ഥാപകൻ ഡെമിസ് ഹസ്സാബിസ്, അഡോബ് സി.ഇ.ഒ ശാന്തനു നരായെൻ, ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനി, ടാറ്റ സൺസ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തുടങ്ങിയവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമാകും. അതേസമയം, എൻവിഡിയ സ്ഥാപകൻ ജെൻസൻ ഹുയാങ് യാത്ര റദ്ദാക്കി. ബ്രസീൽ പ്രസിഡന്റ് ലുയിസ് ലുലാ ഡിസിൽവ, ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ,എസ്റ്റോണിയ പ്രസിഡന്റ് അലാർ കാരിസ്, ശ്രീലങ്കൻ പ്രസിഡന്റ് അനുരാ കുമാരാ ദിസനായകെ, മൗറീഷ്യസ് പ്രധാനമന്ത്രി നവിൻ രാംഗൂലം തുടങ്ങി 20 രാഷ്ട്രത്തലവന്മാർ പങ്കെടുക്കും. 45 രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിതല പ്രതിനിധികളും ഭാരത് മണ്ഡപത്തിലെത്തും. 35000ൽപ്പരം ഡെലിഗേറ്റുകളെയാണ് പ്രതീക്ഷിക്കുന്നത്. 5 ദിവസങ്ങളിലായി 700ൽപ്പരം സെഷനുകളുണ്ടാകും.
ഐക്യരാഷ്ട്രസഭാ
നേതൃത്വവും
ഐക്യരാഷ്ട്രസഭാ (യു.എൻ) സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, അണ്ടർ സെക്രട്ടറി ജനറൽ അമൻദീപ് ഗിൽ എന്നിവരുടെ നേതൃത്വത്തിൽ യു.എൻ നേതൃസംഘമെത്തും. ഐക്യരാഷ്ട്രസഭയുടെ ഡിജിറ്റൽ ആൻഡ് എമെർജിംഗ് ടെക്നോളജീസ് മൂന്ന് സെഷനുകൾക്ക് നേതൃത്വം നൽകും. ആഗോള എ.ഐ ഭരണവ്യവസ്ഥയിൽ ശാസ്ത്രത്തിന്റെ പങ്ക്,എ.ഐയും കുട്ടികളുടെ സുരക്ഷയും ക്ഷേമവും,എ.ഐ എങ്ങനെ ആഗോള സുസ്ഥിര വികസനത്തെ പുനർനിർമ്മിക്കും എന്ന വിഷയങ്ങളിലാണിത്.
സുരക്ഷ ശക്തമാക്കി
ഡൽഹിയിൽ വിവിധ ഏജൻസികളെ ഏകോപിപ്പിച്ച് സുരക്ഷാ സന്നാഹം കർശനമാക്കി. 10,000ൽപ്പരം പൊലീസുകാരെ വിന്യസിച്ചു. വി.വി.ഐ.പികൾ കടന്നുപോകുമ്പോൾ അടക്കം ഗതാഗത നിയന്ത്രണത്തിന് 5000ൽപ്പരം ട്രാഫിക് പൊലീസുകാരെയും നിയോഗിച്ചു. കൂടുതൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.