1.6 ലക്ഷം കോടിയുടെ പദ്ധതികൾക്ക് അംഗീകാരം

Sunday 15 February 2026 12:23 AM IST

സൗത്ത് ബ്ലോക്കിലെ അവസാന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ

ന്യൂ‌ഡൽഹി: വെള്ളിയാഴ്ച നടന്ന സൗത്ത് ബ്ലോക്കിലെ അവസാന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ 1.6 ലക്ഷം കോടിയുടെ പദ്ധതികൾക്ക് അംഗീകാരം. സേവാ തീർത്ഥ് കോംപ്ലക്‌സിലേക്ക് മാറുന്നതിന് മുമ്പായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നത്. വിവിധ റെയിൽലൈൻ - ദേശീയപാത -മെട്രോ റെയിൽ വികസനം,​ നഗരവികസനം,​ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് തുടങ്ങിയവയ്‌ക്കാണ് തുക അംഗീകരിച്ചതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. സ്റ്റാർട്ടപ്പ് ഫണ്ടുകൾക്കായി 10,​000 കോടിയാണ് അനുവദിച്ചത്.

ഭൂഗർഭ റോഡ്-റെയിൽ

അസാമിൽ ബ്രഹ്‌മപുത്ര നദിക്കടിയിലൂടെ ഇരട്ടക്കുഴൽ ഭൂഗർഭ റോഡ്-റെയിൽ പദ്ധതിക്ക് സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് സമിതി അംഗീകാരം നൽകി. രാജ്യത്തു തന്നെ ഇത്തരത്തിലെ ആദ്യപദ്ധതിയാണിത്. 18,662 കോടിയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ദേശീയപാത 15ലെ ഗോഹ്‌പുർ മുതൽ നുമലിഗഢ് വരെ നദിക്കടിയിലൂടെ 33.7 കിലോമീറ്റർ ദൂരം റോഡും റെയിൽവേ ലൈനും കടന്നുപോകുന്ന ഇടനാഴിയായി വികസിപ്പിക്കാനാണ് തീരുമാനം. ഇതിൽ 15.79 കിലോമീറ്റ‌ർ തുരങ്ക പാതയായിരിക്കും. അസാമിന് പുറമെ അരുണാചൽ പ്രദേശ്, നാഗാലാൻഡ് തുടങ്ങി മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ഈ പദ്ധതി പ്രയോജനപ്പെടും.