ബഡ്‌സ് സംസ്ഥാന കലോത്സവം : വയനാടിന് ഹാട്രിക് കിരിടം
- മൂന്നാമത് തിരുവനന്തപുരം
തൃശൂർ: സംസ്ഥാനതല ബഡ്‌സ് കലോത്സവം തില്ലാനയിൽ 53 പോയിന്റ് നേടിയ വയനാട് ജില്ലയ്ക്ക് കീരിടം. മൂന്നാം തവണയാണ് വയനാട് കിരീടം ചൂടുന്നത്. 44 പോയിന്റുമായി തൃശൂർ രണ്ടാം സ്ഥാനവും 29 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി. 19 പോയിന്റുമായി മലപ്പുറം നാലാമതും 17 പോയിന്റുമായി പത്തനംതിട്ട അഞ്ചാമതുമെത്തി. തൃശൂരിലെ തളിർ ബഡ്‌സ് സ്‌കൂളിലെ ടി.എസ്.വൈദേഹിയാണ് കലാതിലകം. തിരുവനന്തപുരത്തെ ബാലരാമപുരം ബി.ആർ.സിയിലെ അഭിനവ് ഹരിപ്രസാദ് കലാപ്രതിഭയായി. പുരസ്‌കാരം മന്ത്രി ഡോ.ആർ.ബിന്ദു വിതരണം ചെയ്തു. വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിൽ വിജയം കൈവരിച്ചവർക്കുള്ള പുരസ്‌കാരവും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എസ്.വിനയൻ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ കെ.കെ.പ്രസാദ്, കെ.രാധാകൃഷ്ണൻ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അരുൺ പി.രാജൻ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ എസ്.ദിലീപ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിജിത്ത് കെ.ദീപക് തുടങ്ങിയവർ സംസാരിച്ചു.
"എല്ലാ ബ്‌ളോക്കിലും അൻപ് വീടുകൾ"
കുടുംബശ്രീ ബഡ്‌സ് സ്‌കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നൈപുണ്യ പരിശീലനം നൽകാനായി സംസ്ഥാനത്ത് എല്ലാ ബ്‌ളോക്കിലും അൻപ് വീടുകൾ പ്രവർത്തനമാരംഭിക്കുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഒന്നാമതായി കടന്നുവരുന്നതിന് സമൂഹമൊന്നാകെ ഒരുമിച്ചു പ്രവർത്തിക്കണമെന്നും അവർ പറഞ്ഞു.