തകർന്നടിഞ്ഞ് തവരവിള രാമേശ്വരം റോഡ്

Monday 16 February 2026 1:55 AM IST

ഉദിയൻകുളങ്ങര: അമരവിള-രാമേശ്വരം-തവരവിളറോഡ് തകർന്നടിഞ്ഞതോടെ കിലോമീറ്ററുകളോം

കറങ്ങിത്തിരിഞ്ഞ് സഞ്ചരിക്കേണ്ട ദുർവിധിയിലാണ് ദേവേശ്വരം,ഇരുമ്പിൽ, മരുതത്തൂർ നിവാസികൾ.

അമരവിള പാലക്കടവ് മുതൽ അഞ്ച് കിലോമീറ്ററോളം നീളത്തിൽ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്രയവും നെയ്യാറ്റിൻകര പട്ടണത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുമായിരുന്ന റോഡുമാണ് 20 വർഷക്കാലമായി തകർന്നടിഞ്ഞ് കിടക്കുന്നത്.

നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും രാമേശ്വരം-അറക്കുന്ന്- വഴി ചെമ്പൂര്,വെള്ളറട ഭാഗത്തേക്ക് ഉണ്ടായിരുന്ന ബസ് സർവീസ് റോഡ് തകർന്നടിഞ്ഞതോടെ നിശ്ചലമായി. ഇതോടെ പാലക്കടവ്, രാമേശ്വരം,അറക്കുന്ന്,മരുതത്തൂർ എന്നി ഗ്രാമപ്രദേശങ്ങളിൽ യാത്രാക്ലേശം രൂക്ഷമായി.

റോഡ് നവീകരിച്ച് മുമ്പുണ്ടായിരുന്ന ബസ് സർവീസുകൾ പുനഃസ്ഥാപിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും മരുതത്തൂർ എൻ.എസ്.എസ് കരയോഗ മന്ദിരത്തിന്റെ ആഭിമുഖ്യത്തിൽ എം.എൽ.എയ്ക്കും കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോ അധികൃതർക്കും നിവേദനം നൽകാൻ ഒരുങ്ങുകയാണ്.

യാത്രക്ലേശം രൂക്ഷം

നെയ്യാറ്റിൻകര,അമരവിള ചെക്ക് പോസ്റ്റ്,കണ്ണൻ കുഴി,പറക്കോട്ടുകോണം, മാരായമുട്ടം, പെരുങ്കടവിള വഴിയുള്ള ബസ് സർവീസുകൾ കുറവാണ്. പ്രവർത്തി ദിവസങ്ങളിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും ട്രെയിൻ യാത്രക്കാർക്കും ചെറുകിട വ്യവസായികൾക്കും ബുദ്ധിമുട്ടുണ്ടാകുണ്ട്.

കെ.എസ്.ആർ.ടി.സി ബസ് സർവീസുകളായ അമരവിള പഴയ ചെക്ക് പോസ്റ്റ് വഴി കണ്ണൻകുഴി, പറക്കോട്ട്കോണം,മാരായമുട്ടം,പെരുങ്കടവിള റൂട്ടിലും ചെമ്പൂര്,വെള്ളറടറൂട്ടിലും

ബസ് സർവീസ് കുറവാണ്.

ഈറോഡിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവാണ്.

റോഡിലെ പൊടിപടലങ്ങൾ പ്രദേശവാസികളുടെ വീടുകളിലെക്ക് പടർന്ന് അസുഖബാധിതരായി മാറുമെന്ന ഭീതിയും നിലവിലുണ്ട്.