ജന. ആശുപത്രി ജംഗ്ഷൻ വികസനം ഇനിയും വൈകും
ആലപ്പുഴ: ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനും ആവശ്യമായ പണമില്ലാത്തതിനാൽ ജനറൽ ആശുപത്രി വികസനത്തിന് സമർപ്പിച്ച 138 കോടി രൂപയുടെ പദ്ധതി ഇനിയും വൈകും. സംസ്ഥാനത്ത് കിഫ് ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കാനുദ്ദേശിച്ച 20 ജംഗ്ഷൻ വികസന പദ്ധതികളിൽ ഭൂമി ഏറ്റെടുത്ത 7 പദ്ധതികളൊഴികെ മറ്റൊന്നും തൽക്കാലം പരിഗണിക്കേണ്ടതില്ലെന്ന തീരുമാനമാണ് ജനറൽ ആശുപത്രി ജംഗ്ഷൻ വികസനത്തിന് തടസമായത്.
വിശദ പദ്ധതിരേഖ (ഡി.പി.ആർ) നിർമ്മാണ ചുമതലക്കാരായ കേരള റോഡ് വികസന ഫണ്ട് ബോർഡ്, കിഫ്ബിയുടെ ഭരണാനുമതിക്ക് സമർപ്പിച്ചപ്പോഴാണ് സാമ്പത്തിക പരാധീനത കാരണം തത്കാലം പരിഗണിക്കേണ്ടയെന്ന നിർദേശമുണ്ടായത്.
നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമായി 138 കോടി ചെലവ് വരുന്ന പദ്ധതിയാണിത്. ഗവ.ടി.ഡി ജെ.ബി എൽ.പി സ്‌കൂൾ മുതൽ വടക്ക് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ജംഗ്ഷന് വടക്കുഭാഗം വരെയുള്ള റോഡിന്റെ വശങ്ങളിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനും പുനരധിവാസത്തിനുമാണ് ഇത്രയും കോടികൾ വേണ്ടിവരുന്നത്. വിരലിലെണ്ണാവുന്ന വീടുകൾ മാത്രമുള്ള ഇവിടെ വ്യാപാര സ്ഥാപനങ്ങളാണ് കൂടുതൽ. റോഡിന് പടിഞ്ഞാറുവശത്തെ സ്ഥാപനങ്ങളാണ് ഇവയിൽ അധികവും. സ്കൂളുകൾ, എക്സൈസ് ഓഫീസ്, ജനറൽ ആശുപത്രി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിലെ റോഡ് ഡിവൈഡർ സംവിധാനങ്ങളോടെ നാലുവരിയായി നവീകരിക്കാനായിരുന്നു പദ്ധതി. 1.26ഏക്കർ സ്ഥലം വേണ്ടിവരുമെന്നാണ് കണക്ക്.
കിഫ് ബിയിൽ പണമില്ല
1. നിലവിലെ റോഡിന്റെ ഇരുവശവും ആറേകാൽ മീറ്റർ വീതം സ്ഥലം പുതുതായി ഏറ്റെടുക്കാനും റോഡിന്റെ മദ്ധ്യത്തിൽ ഡിവൈഡർ സ്ഥാപിക്കാനുമായിരുന്നു പദ്ധതി
2. ഡിവൈഡറിന്റെ ഇരുവശവും 7മീറ്റർ വീതിയിൽ റോഡ്. റോഡിന്റെ ഇരുവശവും 1.80മീറ്റർ വീതിയിൽ കാനയുൾപ്പെടെ നടപ്പാതയും പദ്ധതിയിലുണ്ട്
3. എറണാകുളം, തിരുവനന്തപുരം, കളക്ടറേറ്റ്, ചന്ദനക്കാവ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് ബസ് ബേയും പാർക്കിംഗും പരിഗണനയിലുണ്ട്
4. ടി.ഡി സ്‌കൂൾ, ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകളുടെ പുനക്രമീകരണവും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്
പദ്ധതിച്ചെലവ് : 138കോടി
ഏറ്റെടുക്കേണ്ടത് : 1.26ഏക്കർ
റോഡിന്റെ വീതി: 14മീറ്റർ
നടപ്പാത: 1.80മീറ്റർ വീതം
പദ്ധതി സർക്കാർ അംഗീകരിച്ചെങ്കിലും ആവശ്യമായ പണം ഉറപ്പാക്കാൻ കഴിയാത്തതിനാൽ തത്കാലം നടപ്പാക്കേണ്ടയെന്നാണ് തീരുമാനം
- കെ.ആർ.എഫ്.ബി, പ്രോജക്ട് വിഭാഗം