ബസ്സിൽ നിന്ന് കുട്ടിയുടെ സ്വർണക്കൊലുസ് മോഷ്ടിച്ച യുവതി പിടിയിൽ

Monday 16 February 2026 3:11 AM IST

അഞ്ചൽ: ബസ്സിൽ നിന്ന് കുഞ്ഞിന്റെ സ്വർണ കൊലുസ് അപഹരിച്ച യുവതിയെ പൊലീസ് പിടികൂടി. അഞ്ചൽ സ്വദേശിനി സബീനയാണ് അറസ്റ്റിലായത്. ശിവരാത്രി ദിനത്തിൽ അഞ്ചൽ ആർ.ഒ ജംഗ്ഷനിൽ നിന്ന് പകൽ മൂന്ന് മണിയോടെ കുളത്തൂപ്പുഴയ്ക്ക് പോകുന്ന സ്വകാര്യബസ്സിൽ നിന്നാണ് കുഞ്ഞിന്റെ മുക്കാൽ പവൻ വരുന്ന സ്വർണ കൊലുസ് മോഷ്ടിച്ചത്. കോട്ടുക്കൽ സ്വദേശിനി അസ്നിയുടെ മകൾ അസ്ലീന്റെ കൊലുസാണ് മോഷ്ടിച്ചത്. കൊലുസ് നഷ്ടപ്പെട്ട വിവരം അസ്നി ബസ് ജീവനക്കാരെ അറിയിക്കുകയും ബസ് ജീവനക്കാൻ പൊലീസിനെ അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് സബീനയിൽ സംശയം തോനിയതിനാൽ അഞ്ചൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണ മോഷ്ടിച്ചത് സബീനയാണെന്ന് പൊലീസ് കണ്ടെത്തിയത്. സബീന ഇതിനുമുമ്പും സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ ഉടമയ്ക്ക് സ്വർണം തിരികെ നൽകി സബീന തടി തപ്പുന്നതാണ് പതിവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞവർഷം അഞ്ചൽ പനഞ്ചേരി ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്ര ഇടയ്ക്ക് കുഞ്ഞിന്റെ സ്വർണമാല മോഷ്ടിച്ച സബീനയെ നാട്ടുകാർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരിന്നു. അഞ്ചൽ പ്രദേശത്തെ ഓഡിറ്റോറിയങ്ങളിലെ വിവാഹ ചടങ്ങുകളിൽ നിത്യ സന്ദർശകയായിരുന്നു സബീന.കുട്ടികളുടെയും സ്ത്രീകളുടെയും സ്വർണാഭരണങ്ങൾ തന്ത്രപരമായി മോഷ്ടിച്ച് മുങ്ങുന്നത് സബീനയുടെ പതിവ് രീതിയാണ്.