പുതിയ പാർട്ടി രൂപീകരിക്കും, വിജയ്‌ക്കൊപ്പം ചേരാൻ ശശികല
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ പാർട്ടി രൂപീകരിക്കാൻ ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല. ഇതു സംബന്ധിച്ച് അനുയായികളുമായി ചർച്ച നടത്തി. ജയലളിതയുടെ ജന്മദിനമായ 24 ന് രാമനാഥപുരത്ത് പ്രഖ്യാപനം നടത്തിയേക്കും. പുതിയ പാർട്ടി രൂപീകരിച്ച് വിജയ്‌യുടെ ടി.വി.കെ നയിക്കുന്ന മുന്നണിയുടെ ഭാഗമാകാനാണ് ശശികലയുടെ ശ്രമമെന്ന് അഭ്യൂഹമുണ്ട്. അണ്ണാ ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ട ഒ.പനീർശെൽവത്തേയും ചേർക്കുമെന്ന് റിപ്പോർട്ടുണ്ട്. ശശികലയേയും ഒ.പി.എസിനേയും പാർട്ടിയിലേക്ക് തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരിൽ അണ്ണാ ഡി.എം.കെയിൽ നിന്ന് എടപ്പാടി പളനസാമി പുറത്താക്കിയ സെങ്കോട്ടയ്യൻ ഇപ്പോൾ ടി.വി.കെയുടെ തിരഞ്ഞെടുപ്പ് കോ-ഓർഡിനേറ്ററാണ്.
ശശികലയുടെ ആശീർവാദത്തോടെ മരുമകൻ ടി.ടി.വി ദിനകരൻ രൂപീകരിച്ച 'അമ്മാ മക്കൾ മുന്നേറ്റ കഴകം" നിലവിൽ എൻ.ഡി.എയുടെ ഭാഗമാണ്. അതേസമയം ബി.ജെ.പി ദേശീയ നേതൃത്വത്തിന് ശശികലയുമായി അടുക്കുന്നതിൽ താത്പര്യമില്ല. ജയലളിതയുടെ തോഴിയായിരുന്നപ്പോഴുള്ള ജനസ്വാധീനം ശശികലയ്ക്ക് ഇപ്പോഴില്ല. 2027 ജനുവരി 27 വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ശശികലയ്ക്ക് അയോഗ്യതയുണ്ട്. പാർട്ടി പ്രഖ്യാപന നീക്കം ശശികലയുടെ സമ്മർദ്ദതന്ത്രം എന്ന സംശയത്തിലാണ് അണ്ണാ ഡി.എം.കെ നേതൃത്വം.