തെലങ്കാനയിലെ കോർപ്പറേഷനിൽ സി.പി.ഐ ഭരണം, തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ചത് ഒറ്റയ്ക്ക്
ഹൈദരാബാദ്: തെലങ്കാനയിലെ കോതഗുഡെം കോർപ്പറേഷൻ സി.പി.ഐ ഭരിക്കും. മേയർ ആരാകണമെന്ന് സി.പി.ഐ സംസ്ഥാന നേതൃത്വം ഇന്ന് തീരുമാനിക്കും.
'ഇന്ത്യ' മുന്നണിയുടെ ഭാഗമാണെങ്കിലും സി.പി.ഐയും കോൺഗ്രസും വെവ്വേറെയാണ് മത്സരിച്ചത്. ആകെയുള്ള 60 ഡിവിഷനുകളിൽ 22 എണ്ണം വീതം സി.പി.ഐയും കോൺഗ്രസും നേടി. ബി.ആർ.എസ് എട്ട് ഡിവിഷനുകൾ നേടി, സി.പി.എം, ബി.ജെ.പി എന്നിവർ ഓരോ ഡിവിഷനുകൾ വീതം നേടി, ആറ് ഡിവിഷനുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു.
കോർപറേഷൻ ഭരിക്കാൻ സി.പി.ഐക്ക് ബി.ആർ.എസ് പിന്തുണ വാഗ്ദാനം നൽകിയിരുന്നു. അതിനിടെ ഇന്നലെ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡി, പി.സി.സി പ്രസിഡന്റ് ബി മഹേഷ് കുമാർ എന്നിവർ സി.പി.ഐ നേതാക്കളുമായി ചർച്ച നടത്തി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ പങ്കിടാൻ ധാരണയിലെത്തിയിരുന്നു.
അതനുസരിച്ച് ആദ്യത്തെ രണ്ടരവർഷം മേയർ സ്ഥാനം സി.പി.ഐക്ക് ലഭിക്കും അപ്പോൾ കോൺഗ്രസിനായിരിക്കും ഡെപ്യൂട്ടിമേയർ പദവി. അതുകഴിഞ്ഞ് മേയർ സ്ഥാനം കോൺഗ്രസിനും ഡെപ്യൂട്ടി മേയർ സ്ഥാനം സി.പി.ഐക്കും കൈമാറും.
കോതഗുഡെം തിരഞ്ഞെടുപ്പിൽ കോൺഗ്രസും സി.പി.ഐയും വെവ്വേറെ മത്സരിച്ചത് ആശയവിനിമയ വിടവ് മൂലമാണെന്ന് പി.സി.സി പ്രസിഡന്റ് ബി മഹേഷ് കുമാർ പറഞ്ഞു.
പ്രശ്നം രമ്യമായി പരിഹരിച്ചു, സഖ്യം ഇപ്പോഴും നിലനിൽക്കുന്നു,' അദ്ദേഹം പറഞ്ഞു.
കൊതഗുഡെമിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള തീരുമാനം അവരുടെ ദേശീയ രാഷ്ട്രീയ സഖ്യത്തിന് അനുസൃതമായി എടുത്തതാണെന്ന് സി.പി.ഐ നേതാവ് പല്ല വെങ്കട്ട് റെഡ്ഡി പറഞ്ഞു.
സംസ്ഥാനത്തിന്റെ കൽക്കരി മേഖലയുടെ ഹൃദയഭാഗത്തുള്ള പ്രദേശമാണ് കോതഗുഡെം. സി.പി.ഐ സംസ്ഥാന സെക്രട്ടറി കുന്നംനേനി സാംബശിവ റാവുവാണ് ഇവിടത്തെ എം.എൽ.എ.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിലാണ് മത്സരിച്ചത്.