അന്യഗ്രഹ ജീവികളുണ്ട്: ഒബാമ
വാഷിംഗ്ടൺ: അന്യഗ്രഹ ജീവികൾ ശരിക്കുമുണ്ടെന്ന് യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിനിടെയാണ് ഒബാമയുടെ പ്രതികരണം. എന്നാൽ താൻ അവയെ കണ്ടിട്ടില്ലെന്നും അവതാരകന്റെ ചോദ്യത്തോട് അദ്ദേഹം മറുപടി പറഞ്ഞു. അതേ സമയം, നർമ്മം കലർത്തിയായിരുന്നു ഒബാമയുടെ പ്രതികരണം. താൻ പ്രസിഡന്റായിരിക്കെ അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം സംബന്ധിച്ച തെളിവുകളൊന്നും കണ്ടിട്ടില്ല. എന്നാൽ വിശാലമായ പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണിൽ ജീവന്റെ സാന്നിദ്ധ്യമുണ്ടാകാം - ഒബാമ പറഞ്ഞു.
തിരിച്ചറിയപ്പെടാത്ത ആകാശ വസ്തുക്കളുടെ സാന്നിദ്ധ്യവും അദ്ദേഹം തള്ളിയില്ല. വിശദീകരിക്കാനാകാത്ത പാതയിലും വേഗതയിലും സഞ്ചരിക്കുന്ന ആകാശ വസ്തുക്കളുടെ ദൃശ്യങ്ങൾ സർക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം വീഡിയോകൾ യു.എസ് മുമ്പ് പുറത്തുവിട്ടിട്ടുണ്ട്. അതേ സമയം, 'ഏരിയ 51' സൈനികതാവളത്തിൽ യു.എസ് അന്യഗ്രഹ ജീവികളെ ഒളിപ്പിച്ചിട്ടുണ്ടെന്ന പ്രചാരണങ്ങൾ തികച്ചും വാസ്തവ വിരുദ്ധമാണെന്ന് ഒബാമ പറഞ്ഞു.
ലോകത്തിലെ ഏറ്റവും നിഗൂഢമായ സ്ഥലമെന്നാണ് 'ഏരിയ 51' അറിയപ്പെടുന്നത്. അമേരിക്കയിലെ നെവാഡയിൽ ഹെക്ടറുകളോളം മരുഭൂമിപോലെ കിടക്കുന്ന ഇവിടെ എന്താണ് നടക്കുന്നത് എന്ന് ആർക്കും അറിയില്ല. ഏരിയ 51 ലേക്ക് ആർക്കും പ്രവേശനമില്ല. ഒരു സാറ്റലൈറ്റ് ഇമേജ് പോലും എടുക്കാൻ അനുവദനീയമല്ലാത്ത ഇവിടം ഒരു ഹൈലി ക്ലാസിഫൈഡ് റിസർച്ച് ഫെസിലിറ്റിയാണെന്നാണ് സർക്കാർ പറയുന്നത്.
അമേരിക്കൻ എയർഫോഴ്സിന്റെ പൂർണ നിയന്ത്രണത്തിലുള്ള പ്രദേശത്തിന്റെ ഔദ്യോഗിക നാമം നെവാഡ ടെസ്റ്റ് ആൻഡ് ട്രെയിനിംഗ് റേഞ്ച് എന്നാണ്. എഡ്വാർഡ് എയർഫോഴ്സ് ബേസിന്റെ ഭാഗമാണ് ഈ കേന്ദ്രം. വിമാനങ്ങളും ഡ്രോണുകളും പരീക്ഷണ പറക്കലിനാണ് ഈ പ്രദേശം ഉപയോഗിക്കുന്നതെന്നും മനുഷ്യവാസം കുറഞ്ഞ ഒറ്റപ്പെട്ട പ്രദേശമായതിനാലാണ് ഇത്തരമൊരു പ്രദേശം തിരഞ്ഞെടുത്തതെന്നും അധികൃതർ പറയുന്നു. അതേ സമയം, അമേരിക്ക പിടിച്ചെടുത്ത പറക്കുംതളികകളും അന്യഗ്രഹജീവികളും ഇവിടെയാണെന്നാണ് ചിലരുടെ വിശ്വാസം.