യുവതിയെ കടന്നുപിടിക്കാൻ ശ്രമം: ഇന്ത്യക്കാരന് സിംഗപ്പൂരിൽ തടവ്
സിംഗപ്പൂർ സിറ്റി: യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യൻ വംശജനായ 42കാരന് തടവ് ശിക്ഷ. ഓം കുമാർ റായ് എന്നയാൾക്കാണ് സിംഗപ്പൂർ കോടതി അഞ്ച് മാസത്തെ ശിക്ഷ വിധിച്ചത്. 2025 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം.
22കാരിയുടെ പിതാവിന്റെ സഹപ്രവർത്തകനാണെന്ന് പറഞ്ഞ് ഓം കുമാർ റായ് യുവതിയെ സമീപിക്കുകയും സംസാരിക്കാനെന്ന വ്യജേന ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. തുടർന്ന് മോശമായി പെരുമാറുകയായിരുന്നു. യുവതി ഇയാളെ തള്ളിമാറ്റി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന് മാതാപിതാക്കളെ വിവരം അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
താൻ കുറ്റക്കാരനാണെന്ന് ഓം കുമാർ റായ് കോടതിയിൽ സമ്മതിച്ചു. പ്രതിയുടെ പ്രവൃത്തി അങ്ങേയറ്റം അധിക്ഷേപകരമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ, അഞ്ച് മുതൽ ആറ് മാസം വരെ തടവ് ശിക്ഷയാണ് ആവശ്യപ്പെട്ടത്. സിംഗപ്പൂരിലെ നിയമപ്രകാരം സ്ത്രീകളുടെ അന്തസിനെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള കുറ്റകൃത്യങ്ങൾക്ക് മൂന്ന് വർഷം വരെ തടവോ, പിഴയോ, ചൂരൽ അടിയോ അല്ലെങ്കിൽ ഇവയെല്ലാം ചേർന്ന ശിക്ഷയോ ലഭിച്ചേക്കാം.