വിലക്കുറവിൽ തെന്നിവീഴരുതേ, വ്യാജവെളിച്ചെണ്ണ ഒഴുകുന്നു
കോട്ടയം : രൂപത്തിലും മണത്തിലും വെളിച്ചെണ്ണ. പക്ഷേ, വെളിച്ചെണ്ണ പേരിന് മാത്രം. ഇടവേളയ്ക്ക് ശേഷം ജില്ലയിൽ തമിഴ് ലോബി വ്യാജ വെളിച്ചെണ്ണ വ്യാപകമായി എത്തിക്കുന്നു. തമിഴ്നാട്ടിലെ മൊത്തക്കച്ചവടക്കാരിൽ നിന്നുൃ് വാങ്ങുന്ന വ്യാജ വെളിച്ചെണ്ണ വടക്കൻ ജില്ലകൾ കേന്ദ്രമാക്കിയുള്ള ഏജന്റുമാരാണ് ജില്ലയിലെ കടകളിൽ വില്പനയ്ക്ക് എത്തിക്കുന്നത്. ഒരുകിലോ കൊപ്രയ്ക്ക് 250-300 രൂപ വിലയുള്ളപ്പോൾ വ്യാജ വെളിച്ചെണ്ണ വില്പന ലിറ്ററിന് 220-260 രൂപ നിരക്കിലാണ്. ഒരുകിലോ കൊപ്ര ആട്ടിയാൽ 650 ഗ്രാം വെളിച്ചെണ്ണയാണ് ലഭിക്കുക. ഇതിൽ നിന്ന് വിപണിയിൽ വ്യാജ വെളിച്ചെണ്ണ വ്യാപകമാണെന്ന് മനസിലാകുമെന്ന് മില്ലുടമകൾ പറയുന്നു. പാരഫിനാണ് ഇത്തരം വെളിച്ചെണ്ണയിൽ കലർത്തുന്നത്. നല്ല പായ്ക്കറ്റുകളിൽ പല പേരുകളിലാണ് വില്പന നടത്തുന്നത്. നാട്ടിൽപുറങ്ങളിലെ മില്ലുകളിൽ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയ്ക്ക് 320-340 രൂപ വരെയാണ് വില. ലാഭമാണെന്ന് കരുതി വാങ്ങുന്നവരാണ് അധികവും കബളിപ്പിക്കപ്പെടുന്നത്. തട്ടുകടകളിലടക്കം ഈ എണ്ണയാണ് ഉപയോഗിക്കുന്നതെന്നാണ് ആക്ഷേപം,
പരിശോധന പേരിന് പോലുമില്ല
വ്യാജ വെളിച്ചെണ്ണ വില്പന തടയാൻ ഇടക്കാലത്ത് ആരോഗ്യവകുപ്പ് കടകളിൽ പരിശോധന കർശനമാക്കുകയും പല പേരുകളിലുള്ള വെളിച്ചെണ്ണയുടെ വില്പന നിരോധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ നിന്ന് പിന്മാറിയതോടെ ഈ സംഘം പുതിയ പേരുകളിലാണ് വ്യാജവെളിച്ചെണ്ണ വിൽക്കുന്നത്. ഉത്സവ, കല്യാണ സീസൺ എന്നിവ കണക്കിലെടുത്താണ് വ്യാജന്റെ വരവ്. ഇതിന് പുറമേ തൂക്കം കുറച്ചും വില്പന നടത്തുന്നുണ്ട്.
ക്യാൻസറിന് വരെ സാദ്ധ്യത
പാരഫിൻ ഉള്ളിൽ ചെന്നാൽ കുടൽ ക്യാൻസറിന് ഉൾപ്പെടെ സാദ്ധ്യത
ഇവ ത്വക്ക് രോഗങ്ങൾക്ക് പുറമേ മാത്രം പുരട്ടാൻ ഉപയോഗിക്കുന്നതാണ്
ലിക്വിഡ് പാരഫിനിൽ നാളികേരത്തിന്റെ ഫ്ലേവർ ചേർത്താണ് നിർമ്മാണം
നല്ല വെളിച്ചെണ്ണ : 340 രൂപ വരെ
വ്യാജൻ : 260 വരെ
തേങ്ങവില : 80 വരെ
''പരിശോധന ശക്തമാക്കണം. ആളുകൾക്ക് വ്യാജ വെളിച്ചെണ്ണ പെട്ടെന്ന് തിരിച്ചറിയാനാകില്ല. ഉപഭോക്താക്കളുടെ അജ്ഞതതട്ടിപ്പ് സംഘം മുതലെടുക്കുകയാണ്.
പൊതുപ്രവർത്തകർ