മച്ചാട് മാമാങ്കം ഇന്ന്: തട്ടകത്തെ ഇളക്കിമറിച്ച് നാടുണർത്തൽ
പുന്നംപറമ്പ്: 11 പൊയ്ക്കുതിരകളും ഒരുങ്ങി. മച്ചാട് തിരുവാണിക്കാവിൽ ഇന്ന് മാമാങ്കം. മണലിത്തറയിൽ ദേശത്തെ ഇളക്കിമറിച്ച് നാടുണർത്തൽ നടന്നു. ഇന്നലെ വൈകിട്ട് മലാക്ക കനാൽപാലം ചിറക്കപ്പടി വിതാനപ്പന്തലിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ നാടൻ കലാരൂപങ്ങളും വാദ്യമേള ഘോഷങ്ങളും അണിനിരന്നു. വൈകിട്ട് പടിഞ്ഞാറ്റുമുറി അയ്യപ്പൻകാവിൽ സമാപിച്ചു. തുടർന്ന് ആചാരവെടി മുഴങ്ങി. കുതിരകളെ ഇളക്കിവച്ചു. കോയമ്പത്തൂർ ധന്വന്തരി വാദ്യ കലാക്ഷേത്രത്തിലെ മച്ചാട് പ്രവീണും സംഘവും അവതരിപ്പിച്ച മേളം നടന്നു. ദേശസദ്യയും ഉണ്ടായി.
ഇന്ന് രാവിലെ 8.30ന് മണലിത്തറ ദേശം കുതിരകൾക്ക് തലവയ്ക്കും.11ന് അയ്യപ്പൻക്കുതിരക്ക് ഭഗവാന്റെ മാല ചാർത്തും. തച്ചന്റെ പൂജ നടക്കും. 12ന് വെടിക്കെട്ടും, കുംഭക്കുടം അകമ്പടിയോടെ എഴുന്നള്ളിപ്പും നടക്കും. കരുമത്രയിൽ രാവിലെ ആറിന് ദേശക്കമ്മിറ്റി ഓഫീസിൽ തിരുവാണിക്കാവിലമ്മക്ക് വിശേഷാൽ പൂജ നടക്കും. 10നാണ് കുതിരകൾക്ക് തലവയ്ക്കുക. 11ന് കലാമണ്ഡലം വിനയൻ പ്രമാണിത്വം വഹിക്കുന്ന പഞ്ചവാദ്യം, 12ന് താലത്തിന്റെ അകമ്പടിയോടെ കുതിരയെഴുന്നള്ളിപ്പും വെടിക്കെട്ടും ഉണ്ടാകും.
കൂട്ടവെടിയോടെ ആരംഭം
മാമാങ്ക വേദിയായ തിരുവാണിക്കാവിൽ ഇന്ന് പുലർച്ചെ നാലിന് കൂട്ടവെടി നടക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. ഉച്ചയ്ക്കുശേഷം രണ്ടിന് കുനിശ്ശേരി അനിയൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം നടക്കും. 4.15ന് കല്ലൂർ ഉണ്ണിക്കൃഷ്ണനും സംഘവും നേതൃത്വം നൽകുന്ന മേളം നടക്കും. വൈകിട്ട് അഞ്ചിന് വെടിക്കെട്ടും തുടർന്ന് കുതിരകളിയും ആരംഭിക്കും. പൂതൻ, തിറ എന്നിവയോടെ ഹരിജൻ വേല കാവ് കയറും. രാത്രി എട്ടിനാണ് വിജയ് യേശുദാസ് നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ്. പ്രസിഡന്റ് രഘു പാലിശ്ശേരി, ഭാരവാഹികളായ പി.കെ.രാമചന്ദ്രൻ, എം.വി.പ്രവീൺ എന്നിവർ നേതൃത്വം നൽകും.