2800 കിലോ അരിയും 306 കിലോ ഗോതമ്പും മോഷണം പോയി; സാധനം തട്ടിയത് ഇങ്ങനെ 

Tuesday 17 February 2026 12:20 AM IST

കൊച്ചി: സംസ്ഥാനത്ത് വ്യാജ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് കൈക്കലാക്കിയത് പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട 2,856 കിലോഗ്രാം അരിയും 306 കിലോഗ്രാം ഗോതമ്പും. 324 കവര്‍ ആട്ടയും 20.5 ലിറ്റര്‍ മണ്ണെണ്ണയും തട്ടിയെടുത്തിട്ടുണ്ട്. 146 വ്യാജ റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിച്ചായിരുന്നു തിരിമറി. സര്‍ക്കാരിനെ ഞെട്ടിച്ച വ്യാജ റേഷന്‍ കാര്‍ഡ് തട്ടിപ്പില്‍ നടക്കുന്ന സമഗ്രാന്വേഷണത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. 38 മുന്‍ഗണനാ കാര്‍ഡുകള്‍ കൂടി ആക്ടീവാക്കിയതായാണ് വിവരം.

2025 സെപ്തംബറിലാണ് വ്യാജ റേഷന്‍ കാര്‍ഡ് നിര്‍മ്മാണം പുറത്തുവരുന്നത്. തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് അന്വേഷിക്കുന്ന കേസില്‍, തിരുവനന്തപുരം സിറ്റി റേഷനിംഗ് ഓഫീസിലെ ജീവനക്കാരനും റേഷനിംഗ് ഓഫീസിന് സമീപത്തെ അഞ്ച് റേഷന്‍കട ഉടമകളുമാണ് പ്രതികള്‍. ഒരു മുന്‍ഗണനാ കാര്‍ഡിന് 2500 മുതല്‍ 3000 രൂപ വരെ ഈടാക്കിയായിരുന്നു തട്ടിപ്പ്. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നെറ്റ്വര്‍ക്കില്‍ കടന്നുകയറിയാണ് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വ്യാജമായി നിര്‍മ്മിച്ചത്. തിരിമറിക്ക് റേഷനിംഗ് ജീവനക്കാരന്‍ ഒത്താശ ചെയ്തതായാണ് കണ്ടെത്തല്‍.

ഓണ്‍ലൈന്‍ വഴി തന്നെ അപേക്ഷ

മുന്‍ഗണനാ കാര്‍ഡിലെ അംഗങ്ങള്‍ പുതിയ കാര്‍ഡിനായി അപേക്ഷിച്ചാല്‍ മുന്‍ഗണനാ കാര്‍ഡ് തന്നെയാണ് ലഭിക്കുക. ഇത് കണക്കിലെടുത്ത് മുന്‍ഗണനാ കാര്‍ഡുള്ളയാളുടെ കാര്‍ഡിലേക്ക് ആളെ ചേര്‍ക്കുന്നതാണ് ആദ്യം ചെയ്യുക. അംഗമായി പേര് അപ്ഡേറ്റ് ആയാല്‍ പിന്നാലെ പുതിയ കാര്‍ഡിനുള്ള അപേക്ഷ നല്‍കും. ഭക്ഷ്യവകുപ്പിന്റെ ഓണ്‍ലൈന്‍ വഴി തന്നെ അപേക്ഷയും അനുമതിയും നല്‍കുന്നതിനാല്‍ കാര്‍ഡുകള്‍ ആക്ടീവാക്കാനും സാധിക്കും.

വിജിലന്‍സ് അന്വേഷണവും

പൂന്തുറയിലെ കുടുംബത്തിന് തോന്നിയ സംശയമാണ് വ്യാജ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അന്വേഷണത്തിലേക്ക് നയിച്ചത്. അഞ്ച് അംഗങ്ങളുള്ള റേഷന്‍ കാര്‍ഡില്‍ ആറ് അംഗങ്ങളുള്ളതായി കണ്ട റേഷന്‍കാര്‍ഡ് ഉടമ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരാതി നല്‍കി. ഇ പോസ് മെഷീനില്‍ ബയോമെട്രിക് സംവിധാനപ്രകാരം വിരല്‍ പതിപ്പിക്കുമ്പോഴാണ് അതിനൊപ്പം പരിചയമില്ലാത്ത പേര് കണ്ടത്. തട്ടിപ്പില്‍ പൊലീസ് അന്വേഷണത്തിന് പുറമേ, വിജിലന്‍സും കേസ് അന്വേഷിക്കുന്നുണ്ട്.

മുന്‍ഗണനാ കാര്‍ഡ് ലഭിക്കാന്‍ പണം നല്‍കിയ കാര്‍ഡ് ഉടമകളെയെല്ലാം കേസില്‍ സാക്ഷികളാക്കാനാണ് നീക്കം.