നേതാക്കൾ ഇടപെട്ടു; ഖേദം പ്രകടിപ്പിച്ച് നൈനാർ നാഗേന്ദ്രൻ
ചെന്നൈ: ടി.വി.കെ പ്രസിഡന്റും നടനുമായ വിജയ്‌യേയും നടി തൃഷ കൃഷ്ണനേയും ബന്ധപ്പെടുത്തി അധിക്ഷേപകരമായ പ്രസ്താവന നടത്തിയ തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു. പ്രസ്താവന അവമതിപ്പുണ്ടാക്കുമെന്ന മുൻ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ,ബി.ജെ.പി എം.എൽ.എയും മഹിളാ മോർച്ചാ ദേശീയ നേതാവുമായ വാനതി ശ്രീനിവാസൻ ഉൾപ്പെടെയുള്ളവർ നാഗേന്ദ്രനെ അറിയിച്ചു.
'ഇത് തെറ്റായി നടത്തിയ പ്രസ്താവനയായിരുന്നു. എന്റെ പ്രസ്താവനയിൽ ആർക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കിൽ, ഞാൻ എന്റെ ഹൃദയംഗമമായ ഖേദം പ്രകടിപ്പിക്കുന്നു,'-നാഗേന്ദ്രൻ പറഞ്ഞു.
രാഷ്ട്രീയത്തിൽ വിജയം നേടാനും അനുഭവം നേടാനും വിജയ് 'തൃഷയുടെ വീട്ടിൽ നിന്ന് പുറത്തുവരണം' എന്ന് നിർദ്ദേശിച്ചുകൊണ്ട് നാഗേന്ദ്രൻ ഒരു രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് ക്ഷമാപണം. ഡി.എം.കെ നേതാക്കൾ ഉൾപ്പെടെ നാഗേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നിരുന്നു. നാഗേന്ദ്രന്റെ പരാമർശത്തിനെതിരെ അഭിഭാഷകൻ മുഖേന തൃഷ പ്രതികരണം അറിയിച്ചിരുന്നു. എന്നാൽ വിജയ് പ്രതികരിച്ചില്ല
'എന്റെ പേര് വലിച്ചിഴക്കരുതെന്ന് "
തന്റെ പേര് തനിക്ക് ബന്ധമില്ലാത്ത കാര്യങ്ങളിൽ വലിച്ചിഴക്കരുതെന്ന് തൃഷ കൃഷ്ണ. നൈനാർ നാഗേന്ദ്രന്റേയും വിജയ്‌യുടെയോ പേര് പരമർശിക്കാതെയായിരുന്നു പ്രതികരണം. 'സംസ്ഥാന രാഷ്ട്രീയത്തിൽ ഉയർന്ന സ്ഥാനം വഹിക്കുന്ന ഒരാളിൽ നിന്ന് അപമാനകരവും വെറുപ്പുളവാക്കുന്നതുമായ ഒരു പരാമർശം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ മുമ്പ് ആവർത്തിച്ച് പറഞ്ഞതപോലെ, രാഷ്ട്രീയ കാര്യങ്ങളിൽ ഞാൻ എപ്പോഴും നിഷ്പക്ഷ നിലപാട് പുലർത്തിയിട്ടുണ്ട്
എന്റെ കലാപരമായ കഴിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ എന്നെ വിലയിരുത്താവൂ; രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളുടെ പേരിലല്ല. വ്യക്തിപരമായ ജീവിതം പൊതുസ്ഥലത്ത് ചർച്ചാവിഷയമാക്കാതിരിക്കുക എന്നത് ഒരു സാധാരണ രീതിയാണ്. ഉയർന്ന സ്ഥാനങ്ങളിലുള്ളവർ പൊതുസ്ഥലത്ത് സംസാരിക്കമ്പോൾ ഉത്തരവാദിത്വത്തോടെയും സമതുലിതമായും പെരുമാറണം. എനിക്ക് ബന്ധമില്ലാത്ത കാര്യങ്ങളിൽ എന്റെ പേര് വലിച്ചിഴയ്ക്കരുത്.'