തെലങ്കാനയിൽ പുതുചരിത്രം; മേയറായി സി.പി.ഐയുടെ എം.ഗണേഷ്
ഹൈദരാബാദ്: തെലങ്കാനയിൽ പുതിയൊരു രാഷ്ട്രീയ അദ്ധ്യായം എഴുതിചേർത്ത് സി.പി.ഐ എം.ഗണേഷ് കൊതഗുഡെം കോർപ്പറേഷൻ മേയറായി സത്യപ്രതിജ്ഞ ചെയ്തു. കൊതഗുഡെം കോർപ്പറേഷനായി ഉയർത്തിയ ശേഷം ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പായിരുന്നു നടന്നത്. പുതിയ കോർപറേഷനിലെ ആദ്യമേയർ എന്ന ചരിത്രം കൂടിയാണ് ഗണേഷിന് സ്വന്തമായത്. കോൺഗ്രസിലെ എസ്.ലളിതകുമാരിയാണ് ഡെപ്യൂട്ടിമേയർ.
60 ഡിവിഷനുള്ള കോർപറേഷനിൽ 22 വീതം സീറ്റുകളാണ് ഒറ്റയ്ക്ക് മത്സരിച്ച സി.പി.ഐയും കോൺഗ്രസും നേടിയത്. രണ്ടു പാർട്ടികളുടേയും സംസ്ഥാന നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്നുണ്ടായ ധാരണ പ്രകാരം സി.പി.ഐ രണ്ടര വർഷം മേയർ സ്ഥാനം വഹിക്കും. അതേ കാലയളവിൽ കോൺഗ്രിനാണ് ഡെപ്യൂട്ടി മേയർ സ്ഥാനം. തെലങ്കാനയിൽ ആദ്യമായിട്ടാണ് സി.പി.ഐ കോർപറേഷൻ ഭരണം പിടിക്കുന്നത്. ഈ നേട്ടം പുതിയൊരു തുടക്കമാകുമെന്നാണ് സി.പി.ഐ നേതൃത്വം പറയുന്നത്. ഗോത്രവർഗ പശ്ചാത്തലമുള്ള നേതാവാണ് മേയർ ഗണേഷ്. കൊതഗുഡെം മുനിസിപ്പൽ കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പിൽ പിന്തുണ നൽകിയതിന് കോൺഗ്രസ് നേതൃത്വത്തിന് സി.പി.ഐ ദേശീയ സെക്രട്ടറി പല്ല വെങ്കട്ട റെഡ്ഡി ഇന്നലെ നന്ദി അറിയിച്ചു.
7 കോർപറേഷനുകളാണ് തെലങ്കാനയിലുള്ളത്. അതിൽ കരിംനഗറിൽ മാത്രമാണ് ബി.ജെ.പി ഭരണം. അഞ്ചെണ്ണത്തിൽ കോൺഗ്രസ് മേയർമാരാണ് അധികാരത്തിലെത്തിയത്.