ഹിമന്തയ്‌ക്കെതിരെയുള്ള ഹർജികളിൽ ഇടപെടാതെ സുപ്രീംകോടതി

Tuesday 17 February 2026 12:56 AM IST

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശ‌ർമ്മ മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട് വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന ഹർജികളിൽ ഇടപെടാൻ

സുപ്രീംകോടതി വിസമ്മതിച്ചു. ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാർക്ക് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി. ഹൈക്കോടതിയെ മറികടന്ന് സുപ്രീംകോടതിയെ നേരിട്ടു സമീപിക്കുന്ന പ്രവണതയെ വിമർശിച്ചു. ഹർജികളിൽ വേഗത്തിൽ വാദം കേൾക്കാൻ നടപടിയെടുക്കണമെന്ന് ഗുവാഹത്തി ചീഫ് ജസ്റ്റിസിനോടും നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോടതികളെ യുദ്ധക്കളമാക്കി മാറ്റുന്നുവെന്നും നിരീക്ഷിച്ചു. നേരത്തെയും സമാനപരാമർശം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്ന് വന്നിരുന്നു. അസം മുഖ്യമന്ത്രിക്കെതിരെ സി.പി.എമ്മും, സി.പി.ഐ നേതാവ് ആനീരാജയും അടക്കമാണ് ഹ‌ർജി സമർപ്പിച്ചിരുന്നത്. ബംഗാളിൽ നിന്ന് കുടിയേറിയവരെന്ന് പരാമർശിക്കുന്ന മിയാ മുസ്ലിം,ഫുഡ് ജിഹാദ് എന്നിങ്ങനെയുള്ള വാക്കുകൾ മുഖ്യമന്ത്രി തുടർച്ചയായി ഉപയോഗിക്കുന്നു. ചില സമുദായക്കാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന് പറയുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.