കേരളം സുപ്രീം കോടതിയിൽ: എസ്.എസ്.എ ഫണ്ട്, 969 കോടി കേന്ദ്രം തരുന്നില്ല
ന്യൂഡൽഹി: സർവ ശിക്ഷാ അഭിയാൻ (എസ്.എസ്.എ) പദ്ധതിയുടെ വിഹിതമായ 969 കോടി കേന്ദ്ര സർക്കാർ ഇതുവരെ കൈമാറുന്നില്ലെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഡോ.കെ. വാസുകിയാണ് കണക്കുകൾ നിരത്തി സത്യവാങ്മൂലം സമർപ്പിച്ചത്.
പദ്ധതി പ്രകാരം 60% കേന്ദ്രവും 40% സംസ്ഥാനവുമാണ് ചെലവാക്കേണ്ടത്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലുമായി 2320 കോടി വകയിരുത്തി. അതിലെ 60% വിഹിതമായ 1202 കോടി രൂപ കേന്ദ്ര ഫണ്ടായി കേരളത്തിന് കിട്ടേണ്ടതായിരുന്നു. എന്നാൽ 233 കോടി മാത്രമാണ് ലഭിച്ചത്. 23-24 സാമ്പത്തിക വർഷത്തിൽ 141 കോടി ലഭിച്ചു. 2024-25ൽ ഒരു രൂപ പോലും കിട്ടിയില്ല. 2025-26ൽ 452 കോടി കൈമാറണ്ടേ സ്ഥലത്ത് 92 കോടിയാണ് അനുവദിച്ചത്. കേരളത്തിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ 2700ൽപ്പരം സ്‌പെഷ്യൽ എജ്യുക്കേറ്റമാരുടെ സ്ഥിര നിയമനവുമായി ബന്ധപ്പെട്ട കേസ്. സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടാലേ ഫണ്ട് അനുവദിക്കൂ എന്ന നിലയിൽ നേരത്തെ രാഷ്ട്രീയ വിവാദമുയർന്നിരുന്നു.
നിയമനങ്ങളെ
അടക്കം ബാധിക്കും
കേന്ദ്രവിഹിതം ലഭിച്ചില്ലെങ്കിൽ എസ്.എസ്.എ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി. പുതിയ നിയമനങ്ങൾ നടത്താൻ കഴിയാത്ത സാഹചര്യമുണ്ടാകും. സ്‌പെഷ്യൽ എജ്യുക്കേറ്റമാരെ സ്ഥിരപ്പെടുത്തിയാൽ സാമ്പത്തിക ബാദ്ധ്യത സംസ്ഥാന സർക്കാരിലേക്ക് വരും. കരാർ നിയമനങ്ങൾക്ക് കേന്ദ്രവിഹിതം ലഭിക്കും. സ്‌പെഷ്യൽ എജ്യുക്കേറ്റമാരുടെ നിയമനത്തിന് ടി.ഇ.ടി യോഗ്യതയാക്കി വിജ്ഞാപനമിറക്കാത്തതും സാമ്പത്തിക ബാദ്ധ്യത ഭയന്നാണ്.
കേരളത്തിൽ:
ശാരീരിക-മാനസിക വൈകല്യങ്ങളുള്ളവർ -103391 കുട്ടികൾ
സ്‌പെഷ്യൽ സ്‌കൂളുകൾ - 10116
സ്‌പെഷ്യൽ കെയർ സെന്ററുകൾ-1387
ഓട്ടിസം സെന്ററുകൾ -50
പരിശീലനം നേടുന്ന കുട്ടികൾ-2435