ടൂറിസ്റ്റുകളുടെ എണ്ണത്തിൽ റെക്കാഡ്: മന്ത്രി റിയാസ്
കോഴിക്കോട്: എൽ.ഡി.എഫ് സർക്കാർ അഞ്ചുവർഷം പിന്നിടുമ്പോൾ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കേരളം തുടർച്ചയായി റെക്കാഡ് ഭേദിക്കുന്ന സാഹചര്യത്തിലേക്ക് എത്തിയതായി ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏറ്റവും ഒടുവിൽ 2025 ലെ കണക്കു പ്രകാരം 25880365 സഞ്ചാരികൾ കേരളത്തിലെത്തി. 2024ലെ റെക്കാഡ് 2025 തിരുത്തി. 2024 ലേതിനേക്കാൾ 2895002 സഞ്ചാരികൾ അധികമെത്തി. 2024 ൽ ആകെ എണ്ണം 22985363 ആയിരുന്നു.
ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലാണ് വലിയ കുതിപ്പ്. 2025 ൽ 25058366 ആഭ്യന്തര സഞ്ചാരികളെത്തി. മുൻവർഷം ഇത് 22246989 ആയിരുന്നു. 12. 46 ശതമാനം അധികം. കൊവിഡിന് മുമ്പുള്ളതിനേക്കാൾ 36 . 3 ശതമാനം അധികം. ഇടുക്കി ജില്ലയാണ് ആഭ്യന്തര സഞ്ചാരികളുടെ വരവിൽ ഏറ്റവും മുന്നിൽ -4679800 . എറണാകുളം (4429899), തിരുവനന്തപുരം (4375846 ), തൃശൂർ (3124696 ), വയനാട് (1473710 ), കോഴിക്കോട് (1469253 ) എന്നീ ജില്ലകളാണ് തൊട്ടുപിന്നിൽ.
2025 ൽ 821999 വിദേശ സഞ്ചാരികളാണ് കേരളം സന്ദർശിച്ചത്. മുൻവർഷത്തേക്കാൾ 11 . 3 ശതമാനം വർദ്ധന. ബ്രിട്ടൺ, അമേരിക്ക, ജർമ്മനി, ഫ്രാൻസ്, കാനഡ, ഓസ്‌ട്രേലിയ, മലേഷ്യ, സൗദി അറേബ്യ, ഒമാൻ, മാലദ്വീപ് എന്നീ രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളാണ് കൂടുതലായി എത്തുന്നതെന്നും മന്ത്രി പറഞ്ഞു.